Saturday, September 19, 2009

പണം കിട്ടിയാല്‍ നന്നാവുമോ?

തൃപ്പൂണിത്തുറ ഓട്ടോസ്‌റ്റാന്‍ഡില്‍ പത്തുപേര്‍ ചേര്‍ന്നാണ്‌ ഒരു ലോട്ടറി എടുത്തത്‌. 10 ലക്ഷം അടിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍മാരായ 10 പേര്‍ ഓരോ ലക്ഷത്തിന്റെ ഉടമകളായി.

പത്തില്‍ ഒന്‍പതുപേരും ലോട്ടറിയടിച്ചതിന്റെ ആഘോഷം കീശ കാലിയാകും മുമ്പ്‌ അവസാനിപ്പിച്ചു. എന്നാല്‍ വിജയന്‍മാത്രം കീശ ചോര്‍ന്നതറിയാതെ ആഘോഷങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ മദ്യത്തെയും കൂട്ടുകാരെയും ആശ്രയിക്കാനാവാതായതോടെ ഒരുമുഴം കയറില്‍ ഈ 'ഭാഗ്യവാന്‍' ജീവനൊടുക്കി.

നാലുവര്‍ഷം മുമ്പ്‌ 'സൗഭാഗ്യം' തേടിയെത്തിയ ചെറായി കടപ്പുറത്തെ മത്സ്യത്തൊഴിലാളി സത്യശീലന്റെ വീടിന്‌ അന്നുമിന്നും ഒരേ മുഖച്‌ഛായ. ലോട്ടറിയടിച്ച 20 ലക്ഷം തിരപോലെ വന്നു തിരികെപ്പോയതോടെ ഒന്നും നീക്കിയിരിപ്പില്ല.

കൊച്ചുവീടിന്റെ അല്ലറചില്ലറ അറ്റകുറ്റപ്പണി നടത്തിയതും മകളുടെ വിവാഹം കഴിഞ്ഞതും ഏകമകന്‌ ഓട്ടോറിക്ഷ വാങ്ങി നല്‍കിയതും മാത്രമാണ്‌ എടുത്തുപറയത്തക്ക നേട്ടങ്ങള്‍.

'ഓണ്‍ലൈന്‍ ഭാഗ്യദേവത' കനിഞ്ഞ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി രഘു ആദ്യം ചെയ്‌തത്‌ ഒരു ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടര്‍ തുടങ്ങുകയാണ്‌. മാസങ്ങള്‍ക്കകം ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം അപ്പാടെ പൊളിഞ്ഞെങ്കിലും നാലരക്കോടിയോളം 'പ്ലേവിന്‍' സമ്മാനത്തുക കൈവശമുണ്ടായിരുന്നതിനാല്‍ രഘു രക്ഷപെട്ടു.

നാലുമാസം മുമ്പ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ 'ട്വന്റി-ഫിഫ്‌റ്റി'യുടെ 50 ലക്ഷം വീട്ടിലെത്തിയ മട്ടാഞ്ചേരി എ.എം. ക്രോസ്‌ റോഡിലെ രഞ്‌ജിത്‌കുമാര്‍ കാര്‍ വാങ്ങി. സ്വന്തമായി വീടില്ലാത്ത രഞ്‌ജിത്‌ അതു സ്വന്തമാക്കാനുള്ള അന്വേഷണത്തിലാണിപ്പോള്‍. 20 ലക്ഷം ലോട്ടറിയടിച്ച, കൊച്ചിയിലെ പച്ചമരുന്നു വില്‍പ്പനക്കാരന്‍ നരേന്ദ്രന്‍ മക്കളുടെ വിദ്യാഭ്യാസത്തിനു പണം ചെലവിട്ടാണു മാതൃകയായത്‌.

ലോഡിംഗ്‌ തൊഴിലാളിയായ പാലക്കാട്‌ കരിങ്കിരപ്പുള്ളി കനാല്‍ കാക്കത്തറിലെ വേലപ്പന്‍ 25 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ 'വേലയെടുപ്പ്‌' നിര്‍ത്തി. പാലക്കാട്ടെ ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലായി സദാസമയം. കൂട്ടിന്‌ നാട്ടിലെ കുടിയന്‍മാരായ പരിചയക്കാരത്രയും. ലക്ഷം തീര്‍ന്നതോടെ കൂട്ടുകാര്‍ ടാറ്റ പറഞ്ഞു. പുതുവീടിന്റെ പണി പാതിവഴി നിലച്ചു. പഴയ ലോഡിംഗ്‌ പണിയുമില്ലാതായി. ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത്‌ ഓടിച്ചാണ്‌ ഇപ്പോള്‍ ഉപജീവനം.

മൂന്നുവര്‍ഷം മുമ്പ്‌ സംസ്‌ഥാന ഭാഗ്യക്കുറിയുടെ 20 ലക്ഷം ലഭിച്ച നേര്യമംഗലം സ്വദേശി ബിജു സ്‌ഥലം വാങ്ങിക്കൂട്ടി. പിന്നീടു സ്‌ഥലവില കുത്തനെ കൂടിയതോടെ ബിജുവിനെ ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു. ഇരട്ടി വിലയ്‌ക്കു സ്‌ഥലം മറിച്ചുവിറ്റ്‌ ബിജു നേട്ടം കൊയ്‌തു.

എന്നാല്‍, നേര്യമംഗലത്തിനടുത്തു പത്താംമൈലില്‍ 1986-ല്‍ ഏഴുലക്ഷം രൂപയടിച്ച യുവാവ്‌ ഇന്നു കുടുംബം പോറ്റാന്‍ ഡ്രൈവറായി ജോലി നോക്കുന്നു. സമ്മാനത്തുകകൊണ്ട്‌ സ്‌ഥലവും ജീപ്പും വാങ്ങിയെങ്കിലും സുഹൃത്തുക്കള്‍ കൂടി, കുടിയും. ഒടുവില്‍ ജീപ്പും സ്‌ഥലവും കുടുംബസ്വത്തും വിറ്റു. ഇപ്പോള്‍ വാടകവീട്ടില്‍ താമസം.

20 ലക്ഷം രൂപ ലോട്ടറിയടിച്ച മൂവാറ്റുപുഴ നിരപ്പ്‌ ഭാഗത്തെ ഓട്ടോറിക്ഷത്തൊഴിലാളിയേയും കുത്തുപാളയെടുപ്പിച്ചതു കൂട്ടുകെട്ടാണ്‌. വാടകമുറിയെടുത്തായിരുന്നു സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനസദസുകള്‍. എട്ടുവര്‍ഷം മുമ്പ്‌ കോതമംഗലത്തിനടുത്തു കറുകടത്ത്‌ 50 ലക്ഷവും മാരുതി കാറും ലോട്ടറിയടിച്ച യുവാവ്‌ മാരുതി വിറ്റ്‌ പുത്തന്‍ ജീപ്പ്‌ വാങ്ങി. നാടുകാണിയില്‍ റബര്‍ത്തോട്ടവും സ്‌ഥലക്കച്ചവടവും തുടങ്ങി. പിന്നീടെല്ലാം തകിടംമറിഞ്ഞു. കറുകടത്തുനിന്നു സ്‌ഥലം വിറ്റ്‌ പുന്നേക്കാട്ടേക്കു താമസം മാറ്റി. ഇന്നു ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു.

കടാതി കുര്യന്മല സ്വദേശിയും ഗ്ലാസ്‌ കടയിലെ തൊഴിലാളിയുമായ യുവാവിനു നാലുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചു. കോളനിയില്‍ മൂന്നു സെന്റിലെ കൂരയിലായിരുന്നു വാസം. ലോട്ടറി അടിച്ച തുകയ്‌ക്ക് രണ്ട്‌ ഓട്ടോറിക്ഷ വാങ്ങി. മദ്യപാനവും ബാക്കി രൂപയ്‌ക്കു ലോട്ടറി എടുക്കലുമായിരുന്നു മുഖ്യവിനോദം. ചില്ലിക്കാശുപോലും ശേഷിക്കാതെ ഇപ്പോഴും മൂന്നു സെന്റിലെ കൂരയില്‍ത്തന്നെ. ലോട്ടറി എടുക്കലിനുമാത്രം മാറ്റമില്ല.

പെരിയാര്‍ ലോട്ടറിയടിച്ച കടാതി സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി രാജീവ്‌ 14 സെന്റ്‌ ഭൂമി ആറുലക്ഷം രൂപയ്‌ക്കു വാങ്ങി. ബാക്കിത്തുക ബാങ്കിലിട്ടു. ആറുമാസംകൊണ്ട്‌് അക്കൗണ്ട്‌ കാലിയായി. വാങ്ങിയ ഭൂമിമാത്രം മിച്ചം.

ഈസ്‌റ്റ് മാറാടിയില്‍ ഇറച്ചിക്കച്ചവടക്കാരനായ യുവാവിന്‌ ഒരുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചെങ്കിലും പണം ചോര്‍ന്ന വഴിയറിഞ്ഞില്ല. ഒടുവില്‍ ഇറച്ചിക്കട പൂട്ടി 'കട'ക്കാരനായി. പുത്തന്‍കുരിശ്‌ ശാസ്‌താമുകളില്‍ അഞ്ചുവര്‍ഷം മുമ്പ്‌ 10 ലക്ഷവും മാരുതി കാറും ലഭിച്ച യുവാവ്‌ ഇപ്പോഴും കൂലിപ്പണി ചെയ്‌താണു ജീവിക്കുന്നത്‌. കോതമംഗലത്ത്‌ ഹൈറേഞ്ച്‌ ജംഗ്‌ഷനില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോട്ടറിയടിച്ച ചുമട്ടുതൊഴിലാളി കിട്ടിയ തുകയ്‌ക്കു മുഴുവന്‍ സ്‌ഥലം വാങ്ങി. ഇപ്പോള്‍ അന്തസായി ജീവിക്കുന്നു. കോതമംഗലത്തുതന്നെ സ്വകാര്യ ധനകാര്യ സ്‌ഥാപന ഉടമയ്‌ക്ക് 20 വര്‍ഷം മുമ്പ്‌ അഞ്ചുലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ബിസിനസ്‌ പൂട്ടി കടബാധ്യതയിലായ ചരിത്രമാണ്‌ ഇയാളുടേത്‌.

കടപ്പാട്‌ : മംഗളം .

13 comments:

ചിന്തകന്‍ said...

കുരങ്ങച്ചാരുടെ കയ്യില്‍ പൂമാല കിട്ടിയാലും
പണമില്ലാത്തവന്റെ പെട്ടെന്ന് പണം വന്നാലും
സ്ഥിതി ഒന്ന് തന്നെ!

ഇത് ലോട്ടറിയടിച്ചവരുടെ കഥ. ലോട്ടറിയെടുത്ത്(അടിക്കാതെ) കുത്തുപാളയെടുത്തവരുടെ കഥ ഒരു പക്ഷേ ഇതില്‍ എത്രായോ കൂടുതലായിരിക്കും.

നാട്ടുകാരാ ഇതിവിടെ പോസ്റ്റിയതിന് നന്ദി.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ലോട്ടറി അടിക്കുമ്പോള്‍ അതൊക്കെ ഒരു വല്യ വാര്‍ത്ത‍ ആണ്....
ഇങ്ങനെ ലോട്ടറി അടിച്ചിട്ടും ഗതി പിടിക്കാത്തവരുടെ വാര്‍ത്തകളും പത്രങ്ങള്‍ കൊടുത്തിരുന്നെങ്കില്‍ പലര്‍ക്കും ഒരു പാഠം ആവുമായിരുന്നു.

ഇതൊക്കെ ബ്ലോഗിലൂടെ എങ്കിലും അറിയിച്ചതില്‍ നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഉപയോഗിക്കനറിയാത്തവന്മാരുടെ കയ്യില്‍ കിട്ടിയാലെ പ്രശ്നമുള്ളൂ മാഷെ.

krish | കൃഷ് said...

kashTam.

Typist | എഴുത്തുകാരി said...

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

എന്തിനാ അതിപ്പോ എടുത്തൊക്കെ വക്കണേ, അടിച്ചുപൊളിച്ച് കിട്ടിയത്‌ അവസാനിപ്പിച്ചാല്‍ സമാധാനായല്ലോ!

അല്ല, എനിക്കൊരു സംശയം, സ്ത്രീകള്‍ക്കാര്‍ക്കും ലോട്ടറി അടിക്കില്ലേ:) സംശയം ന്യായമല്ലേ?

chithrakaran:ചിത്രകാരന്‍ said...

മൂല്യമറിയാത്തവന്റെ കയ്യില്‍ എന്തു ലഭിച്ചാലും അത് അഴുക്കുചാലിലെത്തും.
ദാരിദ്ര്യത്തിന്റെ ദിവാസ്വപ്നമാണ് ലോട്ടറി !!!

Manikandan said...

നാട്ടുകാരാ നല്ല ലേഖനം. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പണം ലക്ഷ്മിയാണ്,ആയതിനെ ദൈവത്തെ പോലെ തന്നെ കരുതണം..കേട്ടൊ

കൂട്ടുകാരൻ said...

നാട്ടുകാരാ, നല്ല ലേഖനം. കഷ്ട്ടപ്പെടാതെ കിട്ടുന്നതൊന്നും ശാശ്വതം അല്ലെന്നു പറയുന്നത് സത്യം തന്നാ. എളുപ്പ വഴിയില്‍ കിട്ടുന്നത് എളുപ്പത്തില്‍ പോകും.

നാട്ടുകാരന്‍ said...

ചിന്തകന്‍,
അത് ഒത്തിരി എഴുതേണ്ടി വരും !
ജോണ്‍ ചാക്കോ,
ഒന്നും ഒരു പാഠവുമല്ല .
അനിൽ@ബ്ലൊഗ് ,
ഉപയോഗിക്കനറിയാം എന്നാണ് വിചാരം അല്ലെ?
കൃഷ്,
അതെ.
എഴുത്തുകാരി ,
സ്ത്രീകള്‍ക്ക് ലോട്ടറി അടിച്ചാല്‍ പിന്നെ എന്തോരം പൊങ്ങച്ചം കേള്‍ക്കണം . അതിലും ഭേതം ഇതുതന്നെ.
ചിത്രകാരന്‍,
ശരിയാണ്
മണികണ്ഠന്‍‌ ,
നന്ദി
bilatthipattanam,
അപ്പുറത്തെ വീട്ടിലെ ലക്ഷ്മിയാണോ? എങ്കില്‍ സമ്മതിച്ചു.
കൂട്ടുകാരന്‍,
സത്യം

Ajmel Kottai said...

കൂടുതല്‍ പേരുടേയും പ്രശ്നം കുടി തന്നെയാണ്... പിന്നെ കൂട്ടുകെട്ടുകളും... എറിയാനറിയുന്നവന്റെ കയ്യില്‍ ദൈവം വടി കൊടുക്കുന്ന പതിവ് കുറവാണല്ലോ...

Thabarak Rahman Saahini said...

ജീവിതമേ ഭാഗ്യ പരീക്ഷണം വായിച്ചു.
മലയാളിയുടെ ഈ മാറാവ്യധിയെ കുറിച്ചുള്ള
നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു. വീണ്ടും എഴുതുക ഭാവുകങ്ങള്‍.
http://thabarakrahman.blogspot.com/

Sabu Kottotty said...

യെസ്... യെസ്...
നൂറു മാര്‍ക്ക്..