Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, February 23, 2010

അത്ഭുതത്തിന്റെ ഉറവിടം.

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം  : പെരുവണ്ണാമൂഴി ഫാത്തിമമാതാ പള്ളിയില്‍ കഴിഞ്ഞ മൂന്നു നാലുദിവസമായി നല്ല തിരക്ക്. കാരണം പള്ളിയുടെ മുകളിലുള്ള മാതാവിന്റെയടുക്കല്‍ നിന്നും മേല്‍ക്കൂരയിലൂടെ തുള്ളി തുള്ളിയായി ജലം ഒഴുകി വന്നു വീഴുന്നു ! ആ പ്രദേശത്ത് മഴ പെയ്തിട്ട് വളരെ നാളുകളായി ! ഈ വസ്തുത ആദ്യം ശ്രദ്ദിച്ചത് അവിടുത്തെ വികാരിയച്ചനാണ്. അദ്ദേഹം വിവരമറിയിച്ചതനുസരിച്ച് ആളുകള്‍ നോക്കിയപ്പോള്‍ ശരിയാണ്. മറ്റെങ്ങുമില്ലാത്തപോലെ ഒരു അത്ഭുത നീരുറവ. തുടര്‍ന്ന് ഒറ്റക്കും കൂട്ടമായും ജനം പള്ളിയിലേക്കെത്തിത്തുടങ്ങി....മലബാറിന്റെ എല്ലാ ദിക്കുകളില്‍ നിന്നും ജനം ഈ അത്ഭുതസംഭവം വീക്ഷിക്കാനെത്തി. വന്നവരെല്ലാം മാതാവിന്റെ പക്കല്‍ നിന്നും ഈ അത്ഭുത ജലം സ്വീകരിക്കാന്‍ പാത്രങ്ങളും കൊണ്ടുവന്നിരുന്നു. ചിലരുടെ പക്ക വലിയ ബക്കറ്റാണുണ്ടായിരുന്നത് ! മാതാവിന്റെ ഈ അത്ഭുതം ആളുകളില്‍ വളരെ അതിശയം സ്രുഷ്ടിച്ചു.

എന്നാല്‍ സ്ഥലത്തെ ചില അവിശ്വാസികള്‍ക്കിതൊന്നും അത്രക്കങ്ങട് പിടിച്ചില്ല ! അവര്‍ ഇതു  അത്ഭുതമൊന്നുമല്ല, എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞ് വികാരിയച്ചനില്‍ സമ്മര്‍ദ്ദം ചെലുത്താനാരംഭിച്ചു. അവസാനം മറ്റു വഴികളൊന്നുമില്ലാതെ അച്ചന്‍ അവിടുത്തെ മേല്‍ക്കൂരപൊളിച്ച് പരിശോധിക്കാമെന്ന് സമ്മതിച്ചതിനേത്തുടര്‍ന്ന് ഇന്നലെ വാര്‍ത്തമേല്‍ക്കൂരയിലെ  ഓടുകള്‍ പൊളിച്ചു നീക്കി. അപ്പോള്‍ വാര്‍ക്കയുടേയും ഓടിന്റേയുമിടയിലുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നു! അതങ്ങ് ഒഴുകിത്തീര്‍ന്നപ്പോള്‍ മാതാവിന്റെ അത്ഭുതവും തീര്‍ന്നു. മാതാവിന്റെ വെള്ളം ഗുസ്തികൂടി പിടിച്ചെടുത്തു വീട്ടില്‍ക്കൊണ്ടുപോയി കുടിച്ച പാവം വിശ്വാസികള്‍ വാ പൊളിച്ചിരിക്കുന്നു ! നാലു ദിവസമേ അത്ഭുതം നടക്കാന്‍ ആ ദുഷ്ടന്മാര്‍ അനുവദിച്ചുള്ളൂ.....

അങ്ങനെ പെരുവണ്ണാമൂഴിമാതാവ് എന്നൊരു സ്ക്കോപ്പുണ്ടായിരുന്നത് കുറേ അവിശ്വാസികള്‍ ചേര്‍ന്നു തകര്‍ത്തു ! 
ഇവനൊക്കെ എങ്ങിനെ നന്നാകാന്‍ !

Monday, July 27, 2009

ചെറായി : വിമര്‍ശകര്‍ അറിയണം.

ഞാനൊന്ന് ചോദിച്ചോട്ടേ,

ചില ബൂലോഗര്‍ പറയുന്നതുപോലെ ഇത്രയ്ക്കു വെറുക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ചെറായി മീറ്റിന്റെ സംഘാടകര്‍ ചെയ്തത്? ( മഹാ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നതുപോലുമില്ല എന്നത് പ്രത്യേകം സ്മരിക്കുന്നു). ചെറായി മീറ്റ് എന്ന ചിന്ത വന്നപ്പോള്‍ മുതല്‍ അതിനെതിരെ പണവും സമയവും മുടക്കി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുവാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ദുഖകരമായ ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. ഇനിയെങ്കിലും, എന്തിനു വേണ്ടിയായിരുന്നു ആ പ്രകടനമെല്ലാം നടത്തിയത് എന്ന് ബൂലോഗത്തെ അറിയിക്കാന്‍ മടിക്കരുത്. മനസ്സില്‍ നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനൊരമാന്തവും കാണിക്കരുത്. മീറ്റു വിജയിപ്പിക്കാനായിരുന്നു എന്ന് മാത്രം പറയരുത്. കാരണം ഈ വിവാദങ്ങള്‍ മൂലം സംഘാടകര്‍ക്ക് എത്രത്തോളം മാനസികവും പ്രായോഗികവുമായ വിഷമതകള്‍ ഉണ്ടാക്കി എന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ ! കാരണം ആ വിഷമതകള്‍ ഉണ്ടാക്കുക എന്നതായിരുന്നല്ലോ അവരുടെ പ്രഘ്യാപിത ലക്‌ഷ്യം! . അങ്ങനെ അവരുടെ പ്രവൃത്തികള്‍ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മനസ്സില്‍ നന്മയുള്ള ബൂലോഗര്‍ അതെല്ലാം അവഗണിച്ച് സൌഹൃദത്തിന്റെ മാതൃകയായി ചെറായി മീറ്റിനെ മാറ്റിത്തീര്‍ത്തു എന്ന് നിസ്സംശയം പറയാം.

വെറുതെ ഇങ്ങനെ വന്നു കൂടിപ്പോകാതെ, നമ്മളാലാവുന്ന എന്തെങ്കിലും നന്മ സമൂഹത്തിന് ചെയ്യുന്നത് ഉചിതമാണെന്നു അവിടെ വന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെറായി മീറ്റിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ സംഘാടകരുടെ മനസ്സില്‍ ആദ്യം വന്നത് ഇതേ ചിന്ത തന്നെയായിരുന്നു.. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബൂലോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ നടത്തിയത് . ബൂലോഗത്തിന്റെ ചിലവില്‍ ആളാകാന്‍ ആരും നോക്കണ്ട എന്നാണ് അവരുടെ ന്യായവാദം. ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു. പിന്നീടുണ്ടായ വിവാദങ്ങളെല്ലാം ഇതിന്റെ ബാക്കിപത്രവും മലയാള ബ്ലോഗ്‌ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളുമാണ്.

എന്നാല്‍ വിധിയെ തടുക്കാന്‍ ബ്ലോഗര്‍ക്കാവുമോ ?

അനുകൂല കാലാവസ്ഥയും (പന്തല്‍ വേറെ വേണ്ടിവന്നില്ല) സുഭാഷ് ചേട്ടന്റെ ശ്രമങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മീറ്റിനു സമാഹരിച്ച തുക മുഴുവന്‍ അതിനുപയോഗിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ നിരക്ഷരന്‍ രണ്ടു നിര്‍ദേശങ്ങള്‍ മീറ്റിനു മുന്‍പില്‍ വച്ചു.

1. കണക്കുകള്‍ പരിശോധിച്ച് ബാക്കി വരുന്ന തുക എത്ര ആയാലും തിരികെ വാങ്ങാവുന്നതാണ്.
2. ബാക്കി വരുന്ന തുക ബൂലോഗ കാരുണ്യത്തിന്‌ നല്‍കുന്നതാണ്.

എന്നാല്‍ ഒരാള്‍ പോലും തുക മടക്കി വാങ്ങാന്‍ തയ്യാറായില്ല! കാരണം വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ മീറ്റിനു വരാതെ കള്ള് കുടിച്ചു ദൂരെയിരുന്നു അടുത്ത വിവാദം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. (കള്ള് കുടിയാണല്ലോ ഏറ്റവും പ്രധാനം) ഇവരാരും വരാത്തതുകൊണ്ട് അവിടെ വന്ന ഓരോ ബ്ലോഗര്‍ക്കും തങ്ങള്‍ ഒരുമിച്ചതിനാല്‍ നിസ്സഹായനായ ഒരു സഹാജീവിക്ക് ചെറിയ ഒരു ആശ്വാസമെങ്കിലും പകരാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിരക്ഷരന്‍ ബൂലോഗത്തെ അറിയിക്കും എന്ന് കരുതുന്നു.

ഈയവസരത്തില്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സഹബ്ലോഗറെക്കുറിച്ചും പറയാതെ വയ്യ!

"ഹന്‍ലലത്ത്‌ " എന്ന ബ്ലോഗര്‍ മീറ്റിനു തലേദിവസം സംഘാടകരെ വിളിച്ചു ചാരിറ്റിക്ക് സഹകരിക്കാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ആരും അതിനെതിരു പറഞ്ഞില്ല എന്ന് മാത്രമല്ല സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

മീറ്റു ദിവസം "ഹന്‍ലലത്ത്‌ " വന്നത് ഒരു രസീത് ബൂക്കുമായിട്ടാണ്! അവിടെ വന്ന ഓരോരുത്തരോടും വ്യക്തിപരമായി വയനാട് ജില്ലയിലെ തീരെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും നല്ലോരാശുപത്രി പോലും അടുത്തില്ലാത്ത അവര്‍ക്ക് മരുന്ന് വാങ്ങുവാന്‍ സഹായിക്കുന്ന തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചതിനുശേഷം അതിനുള്ള എന്തെങ്കിലും ചെറിയ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്യമായി ഒരു ആഹ്വാനവും നടന്നില്ലെങ്കിലും താന്‍ കൊണ്ടുവന്ന രസീത് ബുക്കിലെ അവസാന രസീത് പോലും നല്‍കിയതിനു ശേഷമാണ് "ഹന്‍ലലത്ത്‌ " തിരികെ പോയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഏഴായിരം രൂപയോളം ഈ കാരുണ്യ നിധിയിലേക്ക് ലഭിച്ചു എന്നാണറിയുന്നത്.

അങ്ങനെ ഒരിക്കല്‍ കൂടി ബൂലോഗത്തിനു അഭിമാനിക്കാം!

സ്നേഹത്തിനു ഇങ്ങനെയും മാതൃകകള്‍ ഉണ്ടെന്ന കാര്യത്തില്‍ !
"ഹന്‍ലലത്ത്‌ " എന്ന വ്യക്തി ബൂലോഗത്തിന്റെ അംഗമാണെന്നതില്‍ !
ബ്ലോഗിലൂടെ ധാന്യം പുഴുങ്ങിത്തിന്നാന്‍ മാത്രമല്ല കഴിയുന്നത്‌ എന്ന് "ഹന്‍ലലത്ത്‌ " തെളിയിച്ചു.


ഹന്‍ലലത്ത്‌ ,
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത ഈ മഹത്തായ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിവരണം താങ്കള്‍ ബ്ലോഗിലൂടെ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞങ്ങളോരോരുത്തരും ഇനിയും നിങ്ങളോട് സഹകരിക്കും. "ഈ ചെറിയ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ "

വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ നല്ല മനസ്സോടെ ഒന്ന് ചിന്തിക്കൂ .....

നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍പെട്ട് ചെറായി മീറ്റു നടക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഇത് നടന്നതിനാല്‍ എത്രയോ നിരാലംബര്‍ക്ക് സന്തോഷം പകരുവാനും അവരുടെ കണ്ണുനീര്‍ കുറച്ചെങ്കിലും തുടക്കാനും നമുക്ക് കഴിയുന്നു.
സാധിക്കുമെങ്കില്‍ ഇനിയെങ്കിലും നന്മയെ തടയരുത്..........

Saturday, May 30, 2009

വനിതാ വിമോചന പുലികളുടെ (ഫെമിനിസ്റ്റ്‌ ) ശ്രദ്ധക്ക് !

എന്റെ കേരളത്തിലുടനീളമുള്ള യാത്രക്കിടയില്‍ വളരെയേറെ ശ്രദ്ധിക്കാറുള്ള ഒരു കാര്യമാണ് യാത്രക്കാരുടെ ബസിലുള്ള ഇരുപ്പ്‌ !

പൊതുവേ പുരുഷന്മാരുടെ സീറ്റില്‍ (അവര്‍ക്കതില്ല കേട്ടോ , ഒള്ളത് പൊതു സീറ്റ് മാത്രം) അതില്‍ ഇരിക്കാവുന്ന ആളുകള്‍ മാത്രം (അതായതു രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ മാത്രം). എന്നാല്‍ തിരക്കുള്ള മിക്ക ബസുകളിലും സ്ത്രീകളുടെ സീറ്റില്‍ മൂന്നു പേര്‍ കാണും. രണ്ടു സ്ത്രീകള്‍ക്ക് തന്നെ കഷ്ടിച്ച് ഇരിക്കാവുന്ന (അവരുടെ ശരീര വലുപ്പം തന്നെ കാരണം ) മൂന്നു വന്‍ സ്ത്രീകള്‍ എങ്ങിനെ ഇരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട് !

നിങ്ങളില്‍ പലരും ഇത് ശ്രദ്ധിച്ചു കാണുമായിരിക്കും! ഞാന്‍ ഇതിനെക്കുറിച്ച്‌ എന്റെ ഭാര്യയോടും അമ്മയോടും ചോദിച്ചപ്പോള്‍ രണ്ടഭിപ്രായം ഉണ്ടായി. ഭാര്യയുടെ അഭിപ്രായത്തില്‍ ബസില്‍ ഒരു സീറ്റ് സംഘടിപ്പിചെടുക്കുന്നതിന്റെ പാട് അത് ചെയ്യുന്നവര്‍ക്കെ അറിയൂ ... അമ്മയുടെ അഭിപ്രായത്തില്‍ ബസില്‍ കയറുന്ന പല പ്രായമായ സ്ത്രീകള്‍ക്കും ഒത്തിരി ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരാണ് . അതുകൊണ്ട് എവിടെയെങ്കിലും അവര്‍ക്കൊന്നിരിക്കണം!

ആലോചിച്ചപ്പോള്‍ രണ്ടും ശരിയാണ് ... എന്നാല്‍ സത്യത്തില്‍ മൂന്നു പേര്‍ ഇരിക്കുന്നതിനെക്കളും നല്ലത് രണ്ടു പേരിരിക്കുന്നതാണ്. മൂന്നാമത്തെ ആള്‍ നില്‍ക്കുന്നതിനെക്കളും ബുദ്ധിമുട്ടിയാണ് സത്യത്തില്‍ അവിടെ ഇരിക്കുന്നത് . കാരണം ഒരു ഇഞ്ച് സ്ഥലമേ ഇരിക്കാന്‍ കിട്ടുകയുള്ളൂ . ഫലത്തില്‍ അത് പോലീസ് സ്റ്റേഷനില്‍ കുറ്റവാളികളെ കസേര ഇല്ലാതെ കസേരയില്‍ ഇരുതുന്നതിനു തുല്യം!

എന്നാല്‍ മിക്ക സ്ത്രീകളും പ്രായമായ ഒരമ്മച്ചിക്ക് സീറ്റ്‌ സ്വമേധയാ നല്‍കാറില്ല . പകരം ആ വൃദ്ധ ചോദിച്ചാല്‍ " ഇഞ്ചി തിന്ന പെണ്ണ് " പോലെ മുഖം വീര്‍പ്പിച്ചു ആ വലിയതോ ചെറിയതോ ആയ പ്രുഷ്ടം ഒന്ന് ചെരിച്ചു കൊടുക്കും ! അപ്പോള്‍ കിട്ടുന്ന ഒന്നര സെന്റിമീറ്ററില്‍ ആ വൃദ്ധ പോലീസ് കസേരയില്‍ ഇരിക്കണം ! അവര്‍ ഇരിക്കുകയും ചെയ്യും ! എന്നാല്‍ ഒരു പുരുഷനോടാണിത് ചോദിക്കുന്നതെങ്കില്‍ പൊതുവേ അവര്‍ എഴുന്നേറ്റു ആ സീറ്റ്‌ അവര്‍ക്ക് നല്‍കും! അതുകൊണ്ട് പലപ്പോഴും പ്രായമായവര്‍ ആണുങ്ങളോടാണ് സീറ്റ്‌ ചോദിക്കാറുള്ളത് . എന്തുകൊണ്ടാണിങ്ങനെ എന്ന് എന്റെ പ്രിയപ്പെട്ട വനിതാ വിമോചന പുലികള്‍ വിശദീകരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

എന്റെ ഇന്നലത്തെ യാത്രയിലും ഒരനുഭവം ഉണ്ടായി . അതിങ്ങനെയാണ് :

ഞാനും എന്റെ ഭാര്യയും കൂടെ എറണാകുളത്തുനിന്നും തോടുപുഴക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്നു. ഞങ്ങള്‍ രണ്ടുപേരും ബസിലുള്ള പൊതു സീറ്റിലിരുന്നാണ്‌ യാത്ര ചെയ്യുന്നത് . ബസില്‍ സാമാന്യം യാത്രക്കരുമുണ്ട് . അധികവും നിന്ന് യാത്ര ചെയ്യുന്നവര്‍. ബസ്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു വൃദ്ധയും ( 85 വയസ്സെങ്കിലും കാണും ) അവരുടെ കൂടെ ഒരു സ്ത്രീയും ഉണ്ട്. അവര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരികളോട് പറഞ്ഞു " സുഖമില്ലാത്ത അമ്മയാണ്, ഒന്നിരുത്താമോ ? " എന്നാല്‍ അവരിലൊരാള്‍ പോലും മലയാളിയാണെന്ന് തോന്നിയില്ല , കാരണം ആ ചോദ്യം അവര്‍ക്ക് മനസിലാവാതെ അവര്‍ പുറത്തേക്കു നോക്കിയിരുന്നു ! പിന്നീട് ആ സ്ത്രീ എന്റെ അടുത്ത് വന്നു അതെ ചോദ്യം ആവര്‍ത്തിച്ചു . ഞാന്‍ അവരുടെ മുഖത്തേക്കൊന്നു നോക്കി . ഉടനെ അവര്‍ പറഞ്ഞു , "സുഖമില്ലാത്തത്‌ കൊണ്ടാണ് , ബുദ്ധിമുട്ടാവില്ലെങ്കില്‍......" ഞാനൊന്നും മിണ്ടാതെ ഏഴുന്നേറ്റു കൊടുത്തു . ഇത് കണ്ടുകൊണ്ടു ഒരു പെണ്‍കുട്ടി തൊട്ടടുത്ത്‌ നില്പുണ്ട് , അവള്‍ അതിനു മുന്‍പത്തെ സ്റ്റോപ്പില്‍ നിന്നും കയറിയതാണ് .

അവിടെ നിന്നും 10 കിലോമീറ്റെര്‍ മാത്രമേ മുവ്വാറ്റുപുഴക്കുള്ളൂ . അവിടെയെത്തിയാല്‍ ധാരാളം സീറ്റ്‌ വണ്ടിയില്‍ ഉണ്ടാകും. ഞാനങ്ങനെ ആ വൃദ്ധയുടെ അടുത്ത് നില്കുക്കയാണ് . ആ സീറ്റില്‍ ഈ അമ്മച്ചിയും എന്റെ ഭാര്യയും മാത്രമേയുള്ളൂ . മുവ്വാറ്റുപുഴക്ക്‌ ഒരു സ്റ്റോപ്പിനു മുന്‍പ് ഇറങ്ങുന്നതിനു മുന്‍പ് അമ്മച്ചിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ എന്നോടിരുന്നോളാന്‍ പറഞ് അമ്മച്ചിയെ എഴുന്നേല്‍പ്പിച്ചു . പെട്ടെന്ന് ഒരു ഉന്തും തള്ളും ! അടുത്ത് നിന്ന പെണ്‍കുട്ടി ചാടിക്കേറി ആ സീറ്റിലിരുന്നു ! ആ സ്ത്രീ ദയനീയമായി എന്നെ ഒന്ന് നോക്കി ! ഞാനെന്തു പറയാന്‍ ! ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. അവള്‍ ഇതൊന്നും അറിയാത്തത് പോലെ പുറത്തേക്കും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു സീറ്റ്‌ കിട്ടി .

ഈ ബുദ്ധിമതിയായ സ്മാര്‍ട്ട് പെണ്‍കുട്ടിയുടെ മുന്‍പില്‍ ഒരു രോഗിയായ വൃദ്ധക്ക്‌ എഴുന്നേറ്റു സീറ്റ്‌ കൊടുത്ത ഞാനല്ലേ മണ്ടന്‍ !