Monday, December 21, 2009

ഇനിമേല്‍ പാന്റ്സിടുന്നില്ല!

“ഇന്നുമുതല്‍ പാന്റ്സിടുന്നില്ല“ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നാട്ടുകാരന്‍ ആഗ്രഹിക്കുന്നു. കാരണം, ഒന്നു പ്രശസ്തനാവാനും അങ്ങനെ ആരാധകവ്രുന്ദങ്ങളുടെ ഇടയില്‍ ജീവിക്കാനും ഏതൊരു സാധാരണക്കാരനേപ്പോലെ എനിക്കും ആഗ്രഹമില്ലേ?

അതിനാല്‍ “തൊടുപുഴ പ്രഖ്യാപനം” എന്ന നിലയില്‍ ചരിത്രത്തിലിടം നേടുന്ന ഈ പ്രഖ്യാപനം ഇന്ന് ഇവിടെ (തൊടുപുഴ) വച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു.

“ ഇതുവരെ പാന്റ്സ് മാത്രം ധരിച്ചിരുന്ന ഞാന്‍ ഇന്നു മുതല്‍ പാന്റ്സിടില്ല.....
മുണ്ട് മാത്രമേ ധരിക്കൂ....
അതും പെട്ടെന്ന് അഴിഞ്ഞുപോകുന്ന രീതിയില്‍ മാത്രം “



ഇതാണ്  നാട്ടുകാരന്റെ പ്രലോഭനം.

പലപല ആഗ്രഹങ്ങളുമുള്ള എന്നേപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് ഇങ്ങനെയൊക്കെ പ്രശസ്തനാവാം എന്നു കാണിച്ചുതന്ന ആ ധീരപുരുഷന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ! ഏതായാലും മാര്‍ക്കെറ്റിങ്ങ് തന്ത്രങ്ങളുടെ ആ കുലപതിക്ക് നാട്ടുകാരന്റെ വക ഒരു നൂറ് പ്രണാമം!

വെറുതെ തുണിപറിച്ച് കാണിച്ചാല്‍ ഒന്നുകില്‍ പോലീസുപിടിക്കും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ആക്കും. പിന്നെങ്ങിനെ ശരിയാകും എന്നുള്ള ചിന്തയിലാണ് ഈ പുതിയ പരസ്യതന്ത്രം ശ്രദ്ദയില്‍പ്പെട്ടത്.

ഒരു മുണ്ടുമുടുത്ത് നടുറോഡില്‍ വഴക്കുണ്ടാക്കുക.... അതിനിടയില്‍ ആരേക്കൊണ്ടെങ്കിലും മുണ്ട് പറിപ്പിച്ച് കളയാന്‍ ഇടപാട് ചെയ്യിക്കണം.... ഇത് നല്ല രീതിയില്‍ കവര്‍ ചെയ്യാന്‍ ചാനലുകാരേയും ഏര്‍പ്പാടുചെയ്യണം.... പറ്റുമെങ്കില്‍ പ്രൈംടൈമില്‍ ഒരു ചര്‍ച്ചയും സംഖടിപ്പിക്കുക. ഇതിനു വരുന്ന ചിലവൊന്നും ഒരു ചിലവായി കണക്കുകൂട്ടണ്ട.... കാരണം വിജയിക്കുന്ന കച്ചവടത്തില്‍ മുടക്കുമുതലിനേപ്പറ്റി വിഷമിക്കേണ്ട കാര്യമില്ലല്ലോ ? ഇങ്ങനെ ചെയ്താല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡിനു ഇടപെടാന്‍ പറ്റില്ല. മാത്രവുമല്ല , കുടുംബസദസ്സുകളിലും ഈ പരസ്യം ഒരു തടസ്സവുമില്ലാതെ കടന്നു ചെല്ലും ! ഇങ്ങനെ കടന്നു ചെല്ലുന്ന ഉല്‍പ്പന്നത്തിന്റെ ഒരു “റീച്ച്” എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത എന്നേപ്പോലുള്ളവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതുന്നു. ആരാധകര്‍ “ക്യു” നില്‍ക്കുന്നത്രയും പോപ്പുലാരിറ്റി ഒരു ഉല്‍പ്പന്നത്തിനു കിട്ടിയാല്‍ മറ്റെന്തുവേണം !

അതിനാല്‍ എങ്ങിനെ പരസ്യം ചെയ്യണമെന്നറിയാത്ത നാട്ടുകാരന്‍ ഇന്നുമുതല്‍ പാന്റ്സിടാതെ മുണ്ടുടുക്കുന്നു. ആരെങ്കിലും ടി.വി ക്കാരേയും കൂട്ടിവന്ന് മുണ്ട്പറിച്ചാല്‍ രക്ഷപെട്ടില്ലേ? പിന്നങ്ങൊട്ട് തിരക്കായില്ലേ ! ഓര്‍ത്തിട്ട്തന്നെ കുളിരുകോരുന്നു !

ഓ.ടോ :

കോണ്‍ഗ്രസ്സുകാര്‍ ഒന്നാലോചിച്ചിട്ടുമാത്രമേ ഈ സംഭവത്തില്‍ പ്രതികരിക്കൂ...കാരണം നാട്ടുകാര്‍ ഇങ്ങനെ പിടിക്കാതിരിക്കാതിരിക്കാനും ഇനി പിടിച്ചാല്‍തന്നെ രക്ഷപെടാനുമുള്ള മാര്‍ഗ്ഗങ്ങളാലോചിക്കുക എന്നതാണ് പ്രധാനം.....അതിനുതന്നെയാണ് മുന്‍ഗണന....കാരണം അവര്‍ക്ക് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയേ ഇറക്കാനുള്ള ചങ്കൂറ്റവും കൈക്കരുത്തുന്മൊന്നുമില്ലല്ലോ......പകല്‍മാന്യന്മാരായിപ്പോയില്ലേ? അതുകൊണ്ട് രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും !

ഒരു സന്തോഷവാര്‍ത്തകൂടി : ഒരൊന്നരക്കൊല്ലം കഴിഞ്ഞു ഭരണം മാറിക്കഴിയുമ്പോള്‍ എന്നേപ്പോലുള്ളവരുടെ പുഷ്കരകാലം തുടങ്ങുകയല്ലേ ! ഇപ്പോള്‍ പാര്‍ട്ടിമെംബര്‍, പാര്‍ട്ടിബന്‍ഡു എങ്കിലും അല്ലെങ്കില്‍ ഒരുപണിയും നടക്കില്ല...പട്ടിണിതന്നെ ശരണം :(
 


Thursday, December 3, 2009

എന്റെ വേദന ആരറിയാൻ?

''നിങ്ങളെ വിവാഹം കഴിക്കുന്നതിനുമുമ്പ്‌ ചേട്ടന്‍ ഒരു മകനും സഹോദരനുമായിരുന്നുവെന്ന കാര്യം നിങ്ങള്‍ മറന്നുപോയി. വിവാഹം കഴിയുന്നതോടെ ഭാര്യ ഭര്‍ത്താവിന്റെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതരുത്‌.''

'തലയണമന്ത്രം' സിനിമയില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബത്തില്‍ കലഹത്തിന്റെ വിത്തുകള്‍ പാകിയ ചേട്ടത്തി ഉര്‍വശിയോട്‌ ജയറാം പറയുന്ന ഡയലോഗാണിത്‌. ഭര്‍ത്താവ്‌ തങ്ങളുടെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതുന്ന പെണ്‍കുട്ടികള്‍ പുതിയ തലമുറയില്‍ കൂടുതലാണ്‌. ''വിവാഹശേഷം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍പ്പെട്ട്‌ മാനസികസംഘര്‍ഷം അനുഭവിക്കുന്ന തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്‌ത്രീകള്‍ മനസിലാക്കുന്നില്ലെന്ന്‌ തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിലെ യു.ഡി. ക്ലര്‍ക്കായ സതീശന്‍.

***

സ്‌നേഹം നിറഞ്ഞുനിന്നിരുന്ന വീട്‌... അച്‌ഛനും അമ്മയും ഗസറ്റഡ്‌ ഉദ്യോഗസ്‌ഥര്‍. മകന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. മകള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി. മകന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയായി വരാന്‍പോകുന്ന പെണ്‍കുട്ടിയെക്കുറിച്ചും വലിയ പ്രതീക്ഷകളാണ്‌ ആ മാതാപിതാക്കള്‍ക്ക്‌. മക്കള്‍ക്കും, അവര്‍ക്കും ഇടയില്‍ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം തമാശയും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുളള അത്താഴവേളകള്‍... മകന്റെ വിവാഹം കഴിഞ്ഞു. മരുമകള്‍ അധ്യാപിക. പുതിയതായി കടന്നുവന്ന അതിഥിയെ വീട്ടുകാര്‍ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മരുമകള്‍ തന്റെ ഇഷ്‌ടക്കേടുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവ്‌ അമ്മയോടും സഹോദരിയോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അവള്‍ക്ക്‌ സഹിക്കാനേ കഴിഞ്ഞില്ല.കുടുംബാംഗങ്ങള്‍ എല്ലാംവരും ഒരുമിച്ചിരുന്നുള്ള അത്താഴവേളയില്‍നിന്ന്‌ ഭര്‍ത്താവിനെ മാറ്റുകയായിരുന്നു ആദ്യം ചെയ്‌തത്‌. ഭക്ഷണം കഴിക്കാന്‍വേണ്ടി വിളിച്ചപ്പോള്‍ ആദ്യം അമ്മയോട്‌ ഭര്‍ത്താവ്‌ കുളിക്കുകയാന്ന്‌ പറഞ്ഞു. രണ്ടാമത്തെ ദിനം 'നിങ്ങള്‍ കഴിച്ചോ, ഞങ്ങള്‍ കഴിച്ചോളാമെന്ന നിലപാടായി.

അമ്മയുടെ മനസില്‍ വിഷമത്തിന്റെ നിഴല്‍ വീണുതുടങ്ങി. അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടാനായിരിന്നു മകന്റെ വിധി. മാതാപിതാക്കളും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെ മതിലില്‍ ചെറിയ വിള്ളലുകള്‍ വീണുതുടങ്ങി. എല്ലാക്കാര്യങ്ങളും പരസ്യമായിരുന്ന അവര്‍ക്കിടയില്‍ പലതും രഹസ്യങ്ങളായി മാറിത്തുടങ്ങി

പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി തുടങ്ങിയപ്പോള്‍, വേറെ വീടെടുത്ത്‌ താമസിക്കാനാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും അവരോട്‌ ആവശ്യപ്പെട്ടത്‌. പെണ്‍കുട്ടിക്ക്‌ സന്തോഷമായി. ഭാര്യയെ പിണക്കാനും വയ്യ, വീട്ടുകാരെ സ്‌നേഹിക്കാനും വയ്യാത്ത അവസ്‌ഥയില്‍ മാനസികസംഘര്‍ഷത്തിലാണ്‌ ഇന്ന്‌ ആ മകന്റെ ജീവിതം .കുറ്റബോധം കൂടുമ്പോള്‍ മദ്യത്തിലാണ്‌ അവന്‍ അഭയംതേടുന്നത്‌.

***

ഭര്‍തൃകുടുംബങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പലരും വാതോരാതെ പറയാറുണ്ട്‌. പക്ഷേ ഞങ്ങളുടെ മാനസികാവസ്‌ഥ ആരും മനസിലാക്കാറില്ല. പുതുതായി വീട്ടിലേക്കുവരുന്ന ഒരംഗമല്ലേ, ഭാര്യയ്‌ക്ക് കൂടുതല്‍ ശ്രദ്ധകൊടുത്താല്‍, അവനെ പെണ്‍കോന്തനെന്ന്‌ എല്ലാവരും മുദ്രകുത്തും, മറിച്ചാണെങ്കിലും ഭാര്യയുടെ പരാതിപ്പെട്ടി ഒഴിഞ്ഞിട്ടു നേരം കാണില്ല. സ്‌ത്രീകള്‍ പലപ്പോഴും വലിയ സ്വാര്‍ത്ഥരാണ്‌. നാലുവര്‍ഷംമുമ്പ്‌ വിവാഹിതനായ, കോട്ടയം സ്വദേശിയായ യുവാവ്‌ പറയുന്നു ''മുപ്പതാമത്തെ വയസിലായിരുന്നു വിവാഹം. ആദ്യദിനം മുതല്‍ ഭാര്യയ്‌ക്ക് പരാതികളായിരുന്നു, അമ്മയുടു വക വേറെ. ഭാര്യയ്‌ക്ക് ജോലിയറിയില്ല..., സംസാരിക്കില്ല... എപ്പോഴും മുറിയില്‍ കയറി കതകടച്ചിരിക്കും... അമ്മ ഭാര്യയെക്കുറിച്ച്‌ പറയുമ്പോള്‍ ഭാര്യയുടെ പരാതി അമ്മയ്‌ക്ക് സ്‌നേഹമില്ല... എപ്പോഴും കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും... എന്നിങ്ങനെ നീളും.

അവളുടെ സംസാരം കേട്ടാല്‍ ഞാന്‍ ഇന്നലെയോ ഇന്നോ ആണ്‌ എന്റെ അമ്മയെ കാണാന്‍ തുടങ്ങിയതെന്നു തോന്നും. അത്രയേറെ കുഴപ്പങ്ങളാണു അമ്മയെക്കുറിച്ച്‌ അവള്‍ക്കെന്നോടു പറയുവാനുളളത്‌. പലപ്പോഴും പുരുഷന്‍ നിസാരമായി കരുതുന്ന കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ വലുതാണ്‌. എല്ലാ സമയവും ചെവിപൊത്തി ഇരിക്കാന്‍ പറ്റില്ലല്ലോ. ഒരു ഞാണിന്‍മേല്‍ കളികളിച്ചാലേ അമ്മയെയും ഭാര്യയെയും തമ്മില്‍ പിണക്കാതിരിക്കാന്‍ പറ്റൂ.

വിവാഹത്തിന്റെ ആദ്യ രണ്ടുവര്‍ഷങ്ങളിലാണ്‌ ഈ പ്രശ്‌നം കൂടുതല്‍. പരസ്‌പരം രണ്ടുപേരും കുറ്റങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അതിനിടയില്‍ ഭര്‍ത്താവ്‌ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ വഷളാകുകയേയുള്ളൂ. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കുക. പ്രശ്‌നങ്ങള്‍ മനസിലാക്കി പെരുമാറുന്ന സ്‌ത്രീയാണെങ്കില്‍ പുരുഷന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മാനസികസംഘര്‍ഷങ്ങളില്‍പ്പെടാനായിരിക്കും അവന്റെ വിധി.

എന്റെ ഭൂരിഭാഗം സുഹൃത്തുക്കളും ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. കുടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത്‌ പലരും പുറത്തുപറയാത്തതാണ്‌. എല്ലാ സ്‌ത്രീകളും പ്രശ്‌നക്കാരല്ല, നിസാരപ്രശ്‌നങ്ങള്‍ക്കുവേണ്ടി അവര്‍ വാശിപിടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരുടെ തകരുന്ന മന:സമാധാനത്തെ അവര്‍ ഓര്‍ക്കാറില്ല. ആദ്യകാലത്ത്‌ ഭാര്യയും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും, ഭാര്യയെ പറഞ്ഞു മനസിലാക്കിയതുകൊണ്ട്‌ രക്ഷപ്പെട്ടു.

ചിലപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്നതൊഴിച്ചാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഭാര്യയ്‌ക്ക് ജോലിയുള്ളതുകൊണ്ട്‌ കുഞ്ഞിനെ അമ്മയാണ്‌ നോക്കുന്നത്‌. ആദ്യകാലത്ത്‌ ഭാര്യ പറയുന്നതുകേള്‍ക്കാന്‍ പോയിരുന്നെങ്കില്‍ വീട്ടില്‍നിന്ന്‌ മാറി താമസിക്കേണ്ടിവരികയും ഒരിക്കലും അടുക്കാന്‍ സാധിക്കാത്തവിധത്തില്‍ അകന്നുപോയേനെ. ഭാര്യയ്‌ക്കും ഇപ്പോള്‍ മനസിലാകുന്നുണ്ട്‌ ആ സമയത്ത്‌ ചെയ്‌തിരുന്നതെല്ലാം എടുത്തുചാട്ടമായിരുന്നുവെന്ന്‌.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അണുകുടുംബങ്ങ ളില്‍ വളര്‍ന്ന പെണ്‍ കുട്ടികളാണു ഇന്ന്‌ എല്ലാം കുടുംബങ്ങ ളിലും മരുമകളായി ചെല്ലുന്നത്‌. തന്റെ കുടുംബത്തില്‍ ഏകമകളുടെ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടുംകൂടി വളര്‍ന്ന പെണ്‍കുട്ടിക്ക്‌, ഭര്‍ത്താവിന്റെ വീട്ടിലെ നിസാരപ്രശ്‌നങ്ങളും, സ്വാതന്ത്ര്യമില്ലായ്‌മയും വലിയ പ്രശ്‌നങ്ങളാകും. എന്തായാലും സ്വന്തംവീട്ടിലെ സ്വാതന്ത്ര്യം ഭര്‍തൃവീട്ടില്‍ ആദ്യം കിട്ടുകയില്ല. ഭര്‍ത്താവുമൊത്ത്‌ തനിയെ ജീവിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യമില്ലായ്‌മ ഒരു പ്രശ്‌നമേയല്ലല്ലോ.

''സ്വന്തം അച്‌ഛനോടു അമ്മയോടും സഹോദരങ്ങളോടും കാട്ടുന്ന സ്‌നേഹത്തിന്റെ പകുതിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരോട്‌ സ്‌ത്രീകള്‍ കാണിക്കാറില്ല. ''ഭാര്യയുടെ അകന്നബന്ധുവിന്റെ കല്യാണങ്ങള്‍ക്ക്‌ പോകാന്‍വരെ അവള്‍ക്ക്‌ വലിയ താല്‌പര്യമാണ്‌. എന്റെ ബന്ധുക്കളുടെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ആ ഉത്സാഹമൊന്നും അവളില്‍ കാണാറേ ഇല്ല. എത്ര പറഞ്ഞാലും അവള്‍ക്ക്‌ മനസിലാവില്ല. ബന്ധുക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്ന എന്നെയിപ്പോ കല്യാണശേഷം ഒരു പരിപാടിക്കും കാണാറേയില്ലെന്ന്‌ അവര്‍ പരാതി പറയാറുണ്ട്‌. വിഷമം തോന്നുമെങ്കിലും, നമുക്ക്‌ വലുത്‌ കുടുംബസമാധാനമാണല്ലോ.

ഇതൊക്കെ അറിഞ്ഞ്‌ മനസിലാക്കി പെരുമാറുന്ന ഭാര്യയെ കിട്ടുന്നവന്‍ ഭാഗ്യവാന്‍. പുരുഷനേക്കാള്‍ വലിയ സ്വാര്‍ത്ഥരാണ്‌ സ്‌ത്രീകള്‍. ഞാനും എന്റെ സഹോദരിയും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അവളുടെ വിവാഹശേഷമായിരുന്നു എന്റെ കല്യാണം. പഴയ സ്‌നേഹമൊന്നും ഇപ്പോള്‍ അവള്‍ക്കില്ല. സഹോദരിയും ഭാര്യയും തമ്മില്‍ ചേരില്ല. ഇപ്പോള്‍ എന്നോടുള്ള പെരുമാറ്റം കണ്ടാല്‍ തോന്നും കഴിഞ്ഞ ജന്മത്തില്‍ അവളെന്റെ ശത്രുവായിരുന്നെന്ന്‌. എന്നെ തനിച്ച്‌ കിട്ടുമ്പോഴേ ഭാര്യയുടെ കുറ്റം പറയാന്‍ തുടങ്ങും. ഭാര്യയാണെങ്കില്‍ തിരിച്ചും. ആരുടെയും പക്ഷംപിടിക്കാന്‍ പറ്റാത്തതുകൊണ്ട്‌ മൗനംപാലിക്കുന്നു. ''തൃശൂരിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നു.


വിരുന്നുവരുന്ന നാത്തൂന്മാര്‍

''അമ്മായിമ്മ- മരുമകള്‍ ബന്ധത്തെ വഷളാക്കുന്ന വില്ലത്തികളില്‍ കൂടുതലും നാത്തൂന്മാരാണ്‌.'' എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായ യുവതി പറയുന്നു. ''ഭര്‍ത്താവിന്റെ അമ്മ വലിയ കുഴപ്പക്കാരിയല്ല. കല്യാണം കഴിച്ചുവിട്ട നാത്തൂന്‍ വീട്ടില്‍ വന്നാല്‍ അമ്മയും മകളുംകൂടി മണിക്കൂറുകളോളം രഹസ്യം പറച്ചിലാണ്‌. എനിക്ക്‌ അത്‌ കാണുമ്പോള്‍ ദേഷ്യം വരും. നാത്തൂന്‍ പോയിക്കഴിയുമ്പോള്‍ മുതല്‍ അമ്മയ്‌ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമാണ്‌. മകളുടെ നുണപുരാണത്തിന്റെ പ്രതിഫലനം .ഒരാഴ്‌ച കഴിയുമ്പോള്‍ അതിന്റെ രൂക്ഷത കുറയും. മകള്‍ വരുമ്പോള്‍ പിന്നെയും പഴയപടി.

ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലെ വില്ലത്തിയാണ്‌ നാത്തൂന്‍. ഭര്‍ത്താവിനോട്‌ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ മോശക്കാരിയാകും. 'നിനക്ക്‌ എന്റെ അമ്മയെയും, സഹോദരിയെയും ഇഷ്‌ടമില്ലാഞ്ഞിട്ടാണെന്ന്‌ പറയും.''

നിയന്ത്രണം ഭര്‍ത്താവിന്‌

''വിവാഹത്തോടെ മകന്‍ മാതാപിതാക്കളും, സഹോദരങ്ങളുമായി അകലുന്നതിന്റെ പിന്നില്‍ പുരുഷന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും കാരണമാകാറുണ്ടെന്ന്‌'' പരുമല സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റായ ഡോ. ഹരി എസ്‌. ചന്ദ്രന്‍ പറയുന്നു.

''മരുമകളായി വരുന്ന പെണ്‍കുട്ടി സ്വപ്‌നം കാണുന്നത്‌ അവളും ഭര്‍ത്താവും മാത്രമുള്ള ലോകമായിരിക്കും. ഭര്‍ത്താവ്‌ തന്റെ മാത്രം സ്വന്തമെന്ന നിലയിലായിരിക്കും അവള്‍ പെരുമാറുന്നത്‌. ഭര്‍ത്താവായിരിക്കണം, തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്‌നേഹത്തോടെ പെരുമാറണമെന്ന്‌ പറയേണ്ടത്‌. വഴക്കുകള്‍ ഉണ്ടായാലും ആരുടെയും പക്ഷം പിടിക്കാതിരിക്കുക, മധുവിധുകാലഘട്ടത്തില്‍ ചിലരെങ്കിലും ഭാര്യ പറയുന്നതെല്ലാം ശരിയാണെന്നമട്ടില്‍ വിലയിരുത്തുകയും, അമ്മയെയും സഹോദരങ്ങളെയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ വേദനയുണ്ടാക്കും.

'കല്യാണത്തിന്‌ മുമ്പ്‌ എത്ര സ്‌നേഹമുണ്ടായിരുന്നവനാ, അവള്‍ വന്നതില്‍പ്പിന്നെ എല്ലാം കണ്ടില്ലേ, എന്ന മട്ടിലായിരിക്കും പിന്നീട്‌ അമ്മമാരുടെ പെരുമാറ്റം. വിവാഹത്തിന്റെ ആദ്യനാളുകളിലേ തുടങ്ങുന്ന അകല്‍ച്ച വലുതായിക്കൊണ്ടിരിക്കും. ഏക മകനാണെങ്കില്‍ പിന്നെ പറയേണ്ട. വീട്ടുകാരെയും ഭാര്യയെയും സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തുകൊണ്ടുപോകേണ്ട ചുമതല പുരുഷനാണ്‌. അതില്‍ ആദ്യമേ ചുവടുതെറ്റിയാല്‍ പ്രശ്‌നമാകും. അമ്മായിയമ്മമാരും മോശക്കാരല്ല. മകളെ പൊന്നുപോലെ സ്‌നേഹിക്കുന്ന പല അമ്മമാര്‍ക്കും മരുമകളെ അങ്ങനെ കാണാന്‍ കഴിയാറില്ല.

വീട്ടിലെ പ്രശ്‌നങ്ങളില്‍ നീറുന്ന പലരും മദ്യപാനത്തിലാണ്‌ അഭയംതേടുന്നത്‌. പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും വൈകിയായിരിക്കും വീട്ടിലെത്തുന്നത്‌. വഴക്കിലും പ്രശ്‌നങ്ങളിലും ഭാര്യയുടെ ഒപ്പം നില്‌ക്കുമ്പോഴും അവന്റെ മനസുനീറുന്നത്‌ കാണാന്‍ സ്‌ത്രീകള്‍ക്ക്‌ സാധിക്കാറില്ല. ഏകമകനാണെങ്കില്‍ ബന്ധുക്കളും, നാട്ടുകാരും എന്തു പറയുമെന്നാലോചിച്ച്‌ വീട്ടില്‍നിന്നും മാറി താമസിക്കാനും സാധിക്കാത്ത അവസ്‌ഥ. വീട്ടുകാര്‍ക്കും ഭാര്യയ്‌ക്കുമിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടാനാണ്‌ അവന്റെ വിധി.'' ഡോക്‌ടര്‍ പറയുന്നു.

പാലക്കാട്ടെ ഒരു യുവ ബിസിനസുകാരന്‍. ഏകമകന്‍. സഹോദരി വിവാഹിതയാണ്‌. പിതാവും ബിസിനസില്‍ സജീവമാണ്‌. അമ്മ വീട്ടമ്മ. ഏകമകന്‍ അമിതമായ സ്‌നേഹമാണ്‌. വിവാഹം കഴിഞ്ഞു. മരുമകളും സമ്പന്നകുടുംബത്തിലെ അംഗമാണ്‌. മകന്റെ നിഴലായി എപ്പോഴും അച്‌ഛനും അമ്മയും കാണും. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മകന്‌ സ്വാതന്ത്ര്യമില്ല. സിനിമയ്‌ക്ക് പോകണമെങ്കിലും അവരുടെ അനുവാദം വേണം. വടക്കേന്ത്യയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്‌ ഹണിമൂണിനു പോയപ്പോഴും അച്‌ഛനും അമ്മയും കൂടെയുണ്ടായിരുന്നു.

മരുമകള്‍ക്ക്‌ ഇത്‌ ഇഷ്‌ടപ്പെടുമോ. മകനും ഭാര്യയും തമ്മില്‍ നിരന്തരവഴക്കായി. മകന്‌ അച്‌ഛനെയും അമ്മയെയും ഉപേക്ഷിക്കാനും വയ്യ, ഭാര്യ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാനും സാധിക്കുന്നില്ല. വിവാഹം കഴിഞ്ഞിട്ട്‌ മൂന്നുവര്‍ഷം കഴിഞ്ഞു. ഒരു വയസുള്ള കുട്ടിയുണ്ട്‌. മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ ആ ബിസിനസുകാരന്‍ അഭയംതേടിയിരിക്കുന്നത്‌ മദ്യപാനത്തിലാണ്‌.

മാതാപിതാക്കളുടെ അമിതലാളന

അമിതമായി ലാളിച്ചുവളര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക്‌ ഭര്‍തൃവീട്ടിലെ നിസാരകുറ്റപ്പെടുത്തലുകള്‍പോലും സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. വീട്ടില്‍ വന്ന്‌ പരാതി പറയുമ്പോള്‍ മകളുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍പോലും, അവളെ ന്യായീകരിച്ച്‌ സംസാരിക്കുന്നത്‌ ഭര്‍ത്താക്കന്മാര്‍ക്ക്‌ തലവേദന സൃഷ്‌ടിക്കും. ഭാര്യ വീട്ടില്‍ വിരുന്നിനുചെല്ലുന്ന മരുമകനോട്‌ മകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചായിരിക്കും അവര്‍ക്ക്‌ പറയാനുള്ളത്‌. അച്‌ഛന്റെയും അമ്മയുടെയും അമിതമായ പിന്തുണ പെണ്‍കുട്ടികളുടെ മോശം സ്വഭാവത്തെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. 'എന്റെ അച്‌ഛനും, അമ്മയും പറയുന്നത്‌ നിങ്ങള്‍ക്ക്‌ കേട്ടാലെന്നാ എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം.

ഭാര്യയെയും വീട്ടുകാരെയും സ്വരുമയോടെ കൊണ്ടുപോകുന്നത്‌ ശ്രമകരമായ ദൗത്യമാണെന്നാണ്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരും 'കന്യക'യോട്‌ പറഞ്ഞത്‌. സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്‌നേഹത്തില്‍ കഴിയുന്ന അമ്മായിയമ്മയും മരുമകളും ഉള്ള കുടുംബത്തിലെ മകന്‌ നല്‌കണമെന്ന്‌ പറഞ്ഞവരും ഉണ്ട്‌...
=============================================================
ജോസി തോമസ്‌

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. ഹരി എസ്‌. ചന്ദ്രന്‍, സൈക്കോളജിസ്‌റ്റ്, സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റല്‍, പരുമല

അഡ്വ. സിബിവെട്ടൂര്‍, ഏറ്റുമാനൂര്‍


==================================================================
ഇന്നത്തെ ജീവിതത്തിൽ വളരെ പ്രസക്തമായി തോന്നിയതുകോണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു .
കടപ്പാട് :കന്യക.

Tuesday, December 1, 2009

ഇങ്ങനേയും തമാശ പറയാമോ?

ഒരു ചെറിയ സംശയം !
നമ്മളും ഈ ഇൻഡ്യാ മഹാരാജ്യത്തെ പ്രജകൾ തന്നെയല്ലേ?



തക്ക മറുപടി കൊടുക്കാൻ ആൺകുട്ടികൾ ഇല്ലാത്തതിന്റെ കുഴപ്പം എന്നല്ലാതെ മറ്റെന്ത് പറയാൻ !