Monday, December 21, 2009

ഇനിമേല്‍ പാന്റ്സിടുന്നില്ല!

“ഇന്നുമുതല്‍ പാന്റ്സിടുന്നില്ല“ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നാട്ടുകാരന്‍ ആഗ്രഹിക്കുന്നു. കാരണം, ഒന്നു പ്രശസ്തനാവാനും അങ്ങനെ ആരാധകവ്രുന്ദങ്ങളുടെ ഇടയില്‍ ജീവിക്കാനും ഏതൊരു സാധാരണക്കാരനേപ്പോലെ എനിക്കും ആഗ്രഹമില്ലേ?

അതിനാല്‍ “തൊടുപുഴ പ്രഖ്യാപനം” എന്ന നിലയില്‍ ചരിത്രത്തിലിടം നേടുന്ന ഈ പ്രഖ്യാപനം ഇന്ന് ഇവിടെ (തൊടുപുഴ) വച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു.

“ ഇതുവരെ പാന്റ്സ് മാത്രം ധരിച്ചിരുന്ന ഞാന്‍ ഇന്നു മുതല്‍ പാന്റ്സിടില്ല.....
മുണ്ട് മാത്രമേ ധരിക്കൂ....
അതും പെട്ടെന്ന് അഴിഞ്ഞുപോകുന്ന രീതിയില്‍ മാത്രം “



ഇതാണ്  നാട്ടുകാരന്റെ പ്രലോഭനം.

പലപല ആഗ്രഹങ്ങളുമുള്ള എന്നേപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് ഇങ്ങനെയൊക്കെ പ്രശസ്തനാവാം എന്നു കാണിച്ചുതന്ന ആ ധീരപുരുഷന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ! ഏതായാലും മാര്‍ക്കെറ്റിങ്ങ് തന്ത്രങ്ങളുടെ ആ കുലപതിക്ക് നാട്ടുകാരന്റെ വക ഒരു നൂറ് പ്രണാമം!

വെറുതെ തുണിപറിച്ച് കാണിച്ചാല്‍ ഒന്നുകില്‍ പോലീസുപിടിക്കും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ആക്കും. പിന്നെങ്ങിനെ ശരിയാകും എന്നുള്ള ചിന്തയിലാണ് ഈ പുതിയ പരസ്യതന്ത്രം ശ്രദ്ദയില്‍പ്പെട്ടത്.

ഒരു മുണ്ടുമുടുത്ത് നടുറോഡില്‍ വഴക്കുണ്ടാക്കുക.... അതിനിടയില്‍ ആരേക്കൊണ്ടെങ്കിലും മുണ്ട് പറിപ്പിച്ച് കളയാന്‍ ഇടപാട് ചെയ്യിക്കണം.... ഇത് നല്ല രീതിയില്‍ കവര്‍ ചെയ്യാന്‍ ചാനലുകാരേയും ഏര്‍പ്പാടുചെയ്യണം.... പറ്റുമെങ്കില്‍ പ്രൈംടൈമില്‍ ഒരു ചര്‍ച്ചയും സംഖടിപ്പിക്കുക. ഇതിനു വരുന്ന ചിലവൊന്നും ഒരു ചിലവായി കണക്കുകൂട്ടണ്ട.... കാരണം വിജയിക്കുന്ന കച്ചവടത്തില്‍ മുടക്കുമുതലിനേപ്പറ്റി വിഷമിക്കേണ്ട കാര്യമില്ലല്ലോ ? ഇങ്ങനെ ചെയ്താല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡിനു ഇടപെടാന്‍ പറ്റില്ല. മാത്രവുമല്ല , കുടുംബസദസ്സുകളിലും ഈ പരസ്യം ഒരു തടസ്സവുമില്ലാതെ കടന്നു ചെല്ലും ! ഇങ്ങനെ കടന്നു ചെല്ലുന്ന ഉല്‍പ്പന്നത്തിന്റെ ഒരു “റീച്ച്” എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത എന്നേപ്പോലുള്ളവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതുന്നു. ആരാധകര്‍ “ക്യു” നില്‍ക്കുന്നത്രയും പോപ്പുലാരിറ്റി ഒരു ഉല്‍പ്പന്നത്തിനു കിട്ടിയാല്‍ മറ്റെന്തുവേണം !

അതിനാല്‍ എങ്ങിനെ പരസ്യം ചെയ്യണമെന്നറിയാത്ത നാട്ടുകാരന്‍ ഇന്നുമുതല്‍ പാന്റ്സിടാതെ മുണ്ടുടുക്കുന്നു. ആരെങ്കിലും ടി.വി ക്കാരേയും കൂട്ടിവന്ന് മുണ്ട്പറിച്ചാല്‍ രക്ഷപെട്ടില്ലേ? പിന്നങ്ങൊട്ട് തിരക്കായില്ലേ ! ഓര്‍ത്തിട്ട്തന്നെ കുളിരുകോരുന്നു !

ഓ.ടോ :

കോണ്‍ഗ്രസ്സുകാര്‍ ഒന്നാലോചിച്ചിട്ടുമാത്രമേ ഈ സംഭവത്തില്‍ പ്രതികരിക്കൂ...കാരണം നാട്ടുകാര്‍ ഇങ്ങനെ പിടിക്കാതിരിക്കാതിരിക്കാനും ഇനി പിടിച്ചാല്‍തന്നെ രക്ഷപെടാനുമുള്ള മാര്‍ഗ്ഗങ്ങളാലോചിക്കുക എന്നതാണ് പ്രധാനം.....അതിനുതന്നെയാണ് മുന്‍ഗണന....കാരണം അവര്‍ക്ക് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയേ ഇറക്കാനുള്ള ചങ്കൂറ്റവും കൈക്കരുത്തുന്മൊന്നുമില്ലല്ലോ......പകല്‍മാന്യന്മാരായിപ്പോയില്ലേ? അതുകൊണ്ട് രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും !

ഒരു സന്തോഷവാര്‍ത്തകൂടി : ഒരൊന്നരക്കൊല്ലം കഴിഞ്ഞു ഭരണം മാറിക്കഴിയുമ്പോള്‍ എന്നേപ്പോലുള്ളവരുടെ പുഷ്കരകാലം തുടങ്ങുകയല്ലേ ! ഇപ്പോള്‍ പാര്‍ട്ടിമെംബര്‍, പാര്‍ട്ടിബന്‍ഡു എങ്കിലും അല്ലെങ്കില്‍ ഒരുപണിയും നടക്കില്ല...പട്ടിണിതന്നെ ശരണം :(
 


Thursday, December 3, 2009

എന്റെ വേദന ആരറിയാൻ?

''നിങ്ങളെ വിവാഹം കഴിക്കുന്നതിനുമുമ്പ്‌ ചേട്ടന്‍ ഒരു മകനും സഹോദരനുമായിരുന്നുവെന്ന കാര്യം നിങ്ങള്‍ മറന്നുപോയി. വിവാഹം കഴിയുന്നതോടെ ഭാര്യ ഭര്‍ത്താവിന്റെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതരുത്‌.''

'തലയണമന്ത്രം' സിനിമയില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബത്തില്‍ കലഹത്തിന്റെ വിത്തുകള്‍ പാകിയ ചേട്ടത്തി ഉര്‍വശിയോട്‌ ജയറാം പറയുന്ന ഡയലോഗാണിത്‌. ഭര്‍ത്താവ്‌ തങ്ങളുടെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതുന്ന പെണ്‍കുട്ടികള്‍ പുതിയ തലമുറയില്‍ കൂടുതലാണ്‌. ''വിവാഹശേഷം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍പ്പെട്ട്‌ മാനസികസംഘര്‍ഷം അനുഭവിക്കുന്ന തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്‌ത്രീകള്‍ മനസിലാക്കുന്നില്ലെന്ന്‌ തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിലെ യു.ഡി. ക്ലര്‍ക്കായ സതീശന്‍.

***

സ്‌നേഹം നിറഞ്ഞുനിന്നിരുന്ന വീട്‌... അച്‌ഛനും അമ്മയും ഗസറ്റഡ്‌ ഉദ്യോഗസ്‌ഥര്‍. മകന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. മകള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി. മകന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയായി വരാന്‍പോകുന്ന പെണ്‍കുട്ടിയെക്കുറിച്ചും വലിയ പ്രതീക്ഷകളാണ്‌ ആ മാതാപിതാക്കള്‍ക്ക്‌. മക്കള്‍ക്കും, അവര്‍ക്കും ഇടയില്‍ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം തമാശയും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുളള അത്താഴവേളകള്‍... മകന്റെ വിവാഹം കഴിഞ്ഞു. മരുമകള്‍ അധ്യാപിക. പുതിയതായി കടന്നുവന്ന അതിഥിയെ വീട്ടുകാര്‍ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മരുമകള്‍ തന്റെ ഇഷ്‌ടക്കേടുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവ്‌ അമ്മയോടും സഹോദരിയോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അവള്‍ക്ക്‌ സഹിക്കാനേ കഴിഞ്ഞില്ല.കുടുംബാംഗങ്ങള്‍ എല്ലാംവരും ഒരുമിച്ചിരുന്നുള്ള അത്താഴവേളയില്‍നിന്ന്‌ ഭര്‍ത്താവിനെ മാറ്റുകയായിരുന്നു ആദ്യം ചെയ്‌തത്‌. ഭക്ഷണം കഴിക്കാന്‍വേണ്ടി വിളിച്ചപ്പോള്‍ ആദ്യം അമ്മയോട്‌ ഭര്‍ത്താവ്‌ കുളിക്കുകയാന്ന്‌ പറഞ്ഞു. രണ്ടാമത്തെ ദിനം 'നിങ്ങള്‍ കഴിച്ചോ, ഞങ്ങള്‍ കഴിച്ചോളാമെന്ന നിലപാടായി.

അമ്മയുടെ മനസില്‍ വിഷമത്തിന്റെ നിഴല്‍ വീണുതുടങ്ങി. അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടാനായിരിന്നു മകന്റെ വിധി. മാതാപിതാക്കളും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെ മതിലില്‍ ചെറിയ വിള്ളലുകള്‍ വീണുതുടങ്ങി. എല്ലാക്കാര്യങ്ങളും പരസ്യമായിരുന്ന അവര്‍ക്കിടയില്‍ പലതും രഹസ്യങ്ങളായി മാറിത്തുടങ്ങി

പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി തുടങ്ങിയപ്പോള്‍, വേറെ വീടെടുത്ത്‌ താമസിക്കാനാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും അവരോട്‌ ആവശ്യപ്പെട്ടത്‌. പെണ്‍കുട്ടിക്ക്‌ സന്തോഷമായി. ഭാര്യയെ പിണക്കാനും വയ്യ, വീട്ടുകാരെ സ്‌നേഹിക്കാനും വയ്യാത്ത അവസ്‌ഥയില്‍ മാനസികസംഘര്‍ഷത്തിലാണ്‌ ഇന്ന്‌ ആ മകന്റെ ജീവിതം .കുറ്റബോധം കൂടുമ്പോള്‍ മദ്യത്തിലാണ്‌ അവന്‍ അഭയംതേടുന്നത്‌.

***

ഭര്‍തൃകുടുംബങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പലരും വാതോരാതെ പറയാറുണ്ട്‌. പക്ഷേ ഞങ്ങളുടെ മാനസികാവസ്‌ഥ ആരും മനസിലാക്കാറില്ല. പുതുതായി വീട്ടിലേക്കുവരുന്ന ഒരംഗമല്ലേ, ഭാര്യയ്‌ക്ക് കൂടുതല്‍ ശ്രദ്ധകൊടുത്താല്‍, അവനെ പെണ്‍കോന്തനെന്ന്‌ എല്ലാവരും മുദ്രകുത്തും, മറിച്ചാണെങ്കിലും ഭാര്യയുടെ പരാതിപ്പെട്ടി ഒഴിഞ്ഞിട്ടു നേരം കാണില്ല. സ്‌ത്രീകള്‍ പലപ്പോഴും വലിയ സ്വാര്‍ത്ഥരാണ്‌. നാലുവര്‍ഷംമുമ്പ്‌ വിവാഹിതനായ, കോട്ടയം സ്വദേശിയായ യുവാവ്‌ പറയുന്നു ''മുപ്പതാമത്തെ വയസിലായിരുന്നു വിവാഹം. ആദ്യദിനം മുതല്‍ ഭാര്യയ്‌ക്ക് പരാതികളായിരുന്നു, അമ്മയുടു വക വേറെ. ഭാര്യയ്‌ക്ക് ജോലിയറിയില്ല..., സംസാരിക്കില്ല... എപ്പോഴും മുറിയില്‍ കയറി കതകടച്ചിരിക്കും... അമ്മ ഭാര്യയെക്കുറിച്ച്‌ പറയുമ്പോള്‍ ഭാര്യയുടെ പരാതി അമ്മയ്‌ക്ക് സ്‌നേഹമില്ല... എപ്പോഴും കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും... എന്നിങ്ങനെ നീളും.

അവളുടെ സംസാരം കേട്ടാല്‍ ഞാന്‍ ഇന്നലെയോ ഇന്നോ ആണ്‌ എന്റെ അമ്മയെ കാണാന്‍ തുടങ്ങിയതെന്നു തോന്നും. അത്രയേറെ കുഴപ്പങ്ങളാണു അമ്മയെക്കുറിച്ച്‌ അവള്‍ക്കെന്നോടു പറയുവാനുളളത്‌. പലപ്പോഴും പുരുഷന്‍ നിസാരമായി കരുതുന്ന കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ വലുതാണ്‌. എല്ലാ സമയവും ചെവിപൊത്തി ഇരിക്കാന്‍ പറ്റില്ലല്ലോ. ഒരു ഞാണിന്‍മേല്‍ കളികളിച്ചാലേ അമ്മയെയും ഭാര്യയെയും തമ്മില്‍ പിണക്കാതിരിക്കാന്‍ പറ്റൂ.

വിവാഹത്തിന്റെ ആദ്യ രണ്ടുവര്‍ഷങ്ങളിലാണ്‌ ഈ പ്രശ്‌നം കൂടുതല്‍. പരസ്‌പരം രണ്ടുപേരും കുറ്റങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അതിനിടയില്‍ ഭര്‍ത്താവ്‌ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ വഷളാകുകയേയുള്ളൂ. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കുക. പ്രശ്‌നങ്ങള്‍ മനസിലാക്കി പെരുമാറുന്ന സ്‌ത്രീയാണെങ്കില്‍ പുരുഷന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മാനസികസംഘര്‍ഷങ്ങളില്‍പ്പെടാനായിരിക്കും അവന്റെ വിധി.

എന്റെ ഭൂരിഭാഗം സുഹൃത്തുക്കളും ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. കുടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത്‌ പലരും പുറത്തുപറയാത്തതാണ്‌. എല്ലാ സ്‌ത്രീകളും പ്രശ്‌നക്കാരല്ല, നിസാരപ്രശ്‌നങ്ങള്‍ക്കുവേണ്ടി അവര്‍ വാശിപിടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരുടെ തകരുന്ന മന:സമാധാനത്തെ അവര്‍ ഓര്‍ക്കാറില്ല. ആദ്യകാലത്ത്‌ ഭാര്യയും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും, ഭാര്യയെ പറഞ്ഞു മനസിലാക്കിയതുകൊണ്ട്‌ രക്ഷപ്പെട്ടു.

ചിലപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്നതൊഴിച്ചാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഭാര്യയ്‌ക്ക് ജോലിയുള്ളതുകൊണ്ട്‌ കുഞ്ഞിനെ അമ്മയാണ്‌ നോക്കുന്നത്‌. ആദ്യകാലത്ത്‌ ഭാര്യ പറയുന്നതുകേള്‍ക്കാന്‍ പോയിരുന്നെങ്കില്‍ വീട്ടില്‍നിന്ന്‌ മാറി താമസിക്കേണ്ടിവരികയും ഒരിക്കലും അടുക്കാന്‍ സാധിക്കാത്തവിധത്തില്‍ അകന്നുപോയേനെ. ഭാര്യയ്‌ക്കും ഇപ്പോള്‍ മനസിലാകുന്നുണ്ട്‌ ആ സമയത്ത്‌ ചെയ്‌തിരുന്നതെല്ലാം എടുത്തുചാട്ടമായിരുന്നുവെന്ന്‌.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അണുകുടുംബങ്ങ ളില്‍ വളര്‍ന്ന പെണ്‍ കുട്ടികളാണു ഇന്ന്‌ എല്ലാം കുടുംബങ്ങ ളിലും മരുമകളായി ചെല്ലുന്നത്‌. തന്റെ കുടുംബത്തില്‍ ഏകമകളുടെ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടുംകൂടി വളര്‍ന്ന പെണ്‍കുട്ടിക്ക്‌, ഭര്‍ത്താവിന്റെ വീട്ടിലെ നിസാരപ്രശ്‌നങ്ങളും, സ്വാതന്ത്ര്യമില്ലായ്‌മയും വലിയ പ്രശ്‌നങ്ങളാകും. എന്തായാലും സ്വന്തംവീട്ടിലെ സ്വാതന്ത്ര്യം ഭര്‍തൃവീട്ടില്‍ ആദ്യം കിട്ടുകയില്ല. ഭര്‍ത്താവുമൊത്ത്‌ തനിയെ ജീവിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യമില്ലായ്‌മ ഒരു പ്രശ്‌നമേയല്ലല്ലോ.

''സ്വന്തം അച്‌ഛനോടു അമ്മയോടും സഹോദരങ്ങളോടും കാട്ടുന്ന സ്‌നേഹത്തിന്റെ പകുതിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരോട്‌ സ്‌ത്രീകള്‍ കാണിക്കാറില്ല. ''ഭാര്യയുടെ അകന്നബന്ധുവിന്റെ കല്യാണങ്ങള്‍ക്ക്‌ പോകാന്‍വരെ അവള്‍ക്ക്‌ വലിയ താല്‌പര്യമാണ്‌. എന്റെ ബന്ധുക്കളുടെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ആ ഉത്സാഹമൊന്നും അവളില്‍ കാണാറേ ഇല്ല. എത്ര പറഞ്ഞാലും അവള്‍ക്ക്‌ മനസിലാവില്ല. ബന്ധുക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്ന എന്നെയിപ്പോ കല്യാണശേഷം ഒരു പരിപാടിക്കും കാണാറേയില്ലെന്ന്‌ അവര്‍ പരാതി പറയാറുണ്ട്‌. വിഷമം തോന്നുമെങ്കിലും, നമുക്ക്‌ വലുത്‌ കുടുംബസമാധാനമാണല്ലോ.

ഇതൊക്കെ അറിഞ്ഞ്‌ മനസിലാക്കി പെരുമാറുന്ന ഭാര്യയെ കിട്ടുന്നവന്‍ ഭാഗ്യവാന്‍. പുരുഷനേക്കാള്‍ വലിയ സ്വാര്‍ത്ഥരാണ്‌ സ്‌ത്രീകള്‍. ഞാനും എന്റെ സഹോദരിയും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അവളുടെ വിവാഹശേഷമായിരുന്നു എന്റെ കല്യാണം. പഴയ സ്‌നേഹമൊന്നും ഇപ്പോള്‍ അവള്‍ക്കില്ല. സഹോദരിയും ഭാര്യയും തമ്മില്‍ ചേരില്ല. ഇപ്പോള്‍ എന്നോടുള്ള പെരുമാറ്റം കണ്ടാല്‍ തോന്നും കഴിഞ്ഞ ജന്മത്തില്‍ അവളെന്റെ ശത്രുവായിരുന്നെന്ന്‌. എന്നെ തനിച്ച്‌ കിട്ടുമ്പോഴേ ഭാര്യയുടെ കുറ്റം പറയാന്‍ തുടങ്ങും. ഭാര്യയാണെങ്കില്‍ തിരിച്ചും. ആരുടെയും പക്ഷംപിടിക്കാന്‍ പറ്റാത്തതുകൊണ്ട്‌ മൗനംപാലിക്കുന്നു. ''തൃശൂരിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നു.


വിരുന്നുവരുന്ന നാത്തൂന്മാര്‍

''അമ്മായിമ്മ- മരുമകള്‍ ബന്ധത്തെ വഷളാക്കുന്ന വില്ലത്തികളില്‍ കൂടുതലും നാത്തൂന്മാരാണ്‌.'' എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായ യുവതി പറയുന്നു. ''ഭര്‍ത്താവിന്റെ അമ്മ വലിയ കുഴപ്പക്കാരിയല്ല. കല്യാണം കഴിച്ചുവിട്ട നാത്തൂന്‍ വീട്ടില്‍ വന്നാല്‍ അമ്മയും മകളുംകൂടി മണിക്കൂറുകളോളം രഹസ്യം പറച്ചിലാണ്‌. എനിക്ക്‌ അത്‌ കാണുമ്പോള്‍ ദേഷ്യം വരും. നാത്തൂന്‍ പോയിക്കഴിയുമ്പോള്‍ മുതല്‍ അമ്മയ്‌ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമാണ്‌. മകളുടെ നുണപുരാണത്തിന്റെ പ്രതിഫലനം .ഒരാഴ്‌ച കഴിയുമ്പോള്‍ അതിന്റെ രൂക്ഷത കുറയും. മകള്‍ വരുമ്പോള്‍ പിന്നെയും പഴയപടി.

ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലെ വില്ലത്തിയാണ്‌ നാത്തൂന്‍. ഭര്‍ത്താവിനോട്‌ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ മോശക്കാരിയാകും. 'നിനക്ക്‌ എന്റെ അമ്മയെയും, സഹോദരിയെയും ഇഷ്‌ടമില്ലാഞ്ഞിട്ടാണെന്ന്‌ പറയും.''

നിയന്ത്രണം ഭര്‍ത്താവിന്‌

''വിവാഹത്തോടെ മകന്‍ മാതാപിതാക്കളും, സഹോദരങ്ങളുമായി അകലുന്നതിന്റെ പിന്നില്‍ പുരുഷന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും കാരണമാകാറുണ്ടെന്ന്‌'' പരുമല സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റായ ഡോ. ഹരി എസ്‌. ചന്ദ്രന്‍ പറയുന്നു.

''മരുമകളായി വരുന്ന പെണ്‍കുട്ടി സ്വപ്‌നം കാണുന്നത്‌ അവളും ഭര്‍ത്താവും മാത്രമുള്ള ലോകമായിരിക്കും. ഭര്‍ത്താവ്‌ തന്റെ മാത്രം സ്വന്തമെന്ന നിലയിലായിരിക്കും അവള്‍ പെരുമാറുന്നത്‌. ഭര്‍ത്താവായിരിക്കണം, തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്‌നേഹത്തോടെ പെരുമാറണമെന്ന്‌ പറയേണ്ടത്‌. വഴക്കുകള്‍ ഉണ്ടായാലും ആരുടെയും പക്ഷം പിടിക്കാതിരിക്കുക, മധുവിധുകാലഘട്ടത്തില്‍ ചിലരെങ്കിലും ഭാര്യ പറയുന്നതെല്ലാം ശരിയാണെന്നമട്ടില്‍ വിലയിരുത്തുകയും, അമ്മയെയും സഹോദരങ്ങളെയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ വേദനയുണ്ടാക്കും.

'കല്യാണത്തിന്‌ മുമ്പ്‌ എത്ര സ്‌നേഹമുണ്ടായിരുന്നവനാ, അവള്‍ വന്നതില്‍പ്പിന്നെ എല്ലാം കണ്ടില്ലേ, എന്ന മട്ടിലായിരിക്കും പിന്നീട്‌ അമ്മമാരുടെ പെരുമാറ്റം. വിവാഹത്തിന്റെ ആദ്യനാളുകളിലേ തുടങ്ങുന്ന അകല്‍ച്ച വലുതായിക്കൊണ്ടിരിക്കും. ഏക മകനാണെങ്കില്‍ പിന്നെ പറയേണ്ട. വീട്ടുകാരെയും ഭാര്യയെയും സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തുകൊണ്ടുപോകേണ്ട ചുമതല പുരുഷനാണ്‌. അതില്‍ ആദ്യമേ ചുവടുതെറ്റിയാല്‍ പ്രശ്‌നമാകും. അമ്മായിയമ്മമാരും മോശക്കാരല്ല. മകളെ പൊന്നുപോലെ സ്‌നേഹിക്കുന്ന പല അമ്മമാര്‍ക്കും മരുമകളെ അങ്ങനെ കാണാന്‍ കഴിയാറില്ല.

വീട്ടിലെ പ്രശ്‌നങ്ങളില്‍ നീറുന്ന പലരും മദ്യപാനത്തിലാണ്‌ അഭയംതേടുന്നത്‌. പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും വൈകിയായിരിക്കും വീട്ടിലെത്തുന്നത്‌. വഴക്കിലും പ്രശ്‌നങ്ങളിലും ഭാര്യയുടെ ഒപ്പം നില്‌ക്കുമ്പോഴും അവന്റെ മനസുനീറുന്നത്‌ കാണാന്‍ സ്‌ത്രീകള്‍ക്ക്‌ സാധിക്കാറില്ല. ഏകമകനാണെങ്കില്‍ ബന്ധുക്കളും, നാട്ടുകാരും എന്തു പറയുമെന്നാലോചിച്ച്‌ വീട്ടില്‍നിന്നും മാറി താമസിക്കാനും സാധിക്കാത്ത അവസ്‌ഥ. വീട്ടുകാര്‍ക്കും ഭാര്യയ്‌ക്കുമിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടാനാണ്‌ അവന്റെ വിധി.'' ഡോക്‌ടര്‍ പറയുന്നു.

പാലക്കാട്ടെ ഒരു യുവ ബിസിനസുകാരന്‍. ഏകമകന്‍. സഹോദരി വിവാഹിതയാണ്‌. പിതാവും ബിസിനസില്‍ സജീവമാണ്‌. അമ്മ വീട്ടമ്മ. ഏകമകന്‍ അമിതമായ സ്‌നേഹമാണ്‌. വിവാഹം കഴിഞ്ഞു. മരുമകളും സമ്പന്നകുടുംബത്തിലെ അംഗമാണ്‌. മകന്റെ നിഴലായി എപ്പോഴും അച്‌ഛനും അമ്മയും കാണും. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മകന്‌ സ്വാതന്ത്ര്യമില്ല. സിനിമയ്‌ക്ക് പോകണമെങ്കിലും അവരുടെ അനുവാദം വേണം. വടക്കേന്ത്യയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്‌ ഹണിമൂണിനു പോയപ്പോഴും അച്‌ഛനും അമ്മയും കൂടെയുണ്ടായിരുന്നു.

മരുമകള്‍ക്ക്‌ ഇത്‌ ഇഷ്‌ടപ്പെടുമോ. മകനും ഭാര്യയും തമ്മില്‍ നിരന്തരവഴക്കായി. മകന്‌ അച്‌ഛനെയും അമ്മയെയും ഉപേക്ഷിക്കാനും വയ്യ, ഭാര്യ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാനും സാധിക്കുന്നില്ല. വിവാഹം കഴിഞ്ഞിട്ട്‌ മൂന്നുവര്‍ഷം കഴിഞ്ഞു. ഒരു വയസുള്ള കുട്ടിയുണ്ട്‌. മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ ആ ബിസിനസുകാരന്‍ അഭയംതേടിയിരിക്കുന്നത്‌ മദ്യപാനത്തിലാണ്‌.

മാതാപിതാക്കളുടെ അമിതലാളന

അമിതമായി ലാളിച്ചുവളര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക്‌ ഭര്‍തൃവീട്ടിലെ നിസാരകുറ്റപ്പെടുത്തലുകള്‍പോലും സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. വീട്ടില്‍ വന്ന്‌ പരാതി പറയുമ്പോള്‍ മകളുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍പോലും, അവളെ ന്യായീകരിച്ച്‌ സംസാരിക്കുന്നത്‌ ഭര്‍ത്താക്കന്മാര്‍ക്ക്‌ തലവേദന സൃഷ്‌ടിക്കും. ഭാര്യ വീട്ടില്‍ വിരുന്നിനുചെല്ലുന്ന മരുമകനോട്‌ മകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചായിരിക്കും അവര്‍ക്ക്‌ പറയാനുള്ളത്‌. അച്‌ഛന്റെയും അമ്മയുടെയും അമിതമായ പിന്തുണ പെണ്‍കുട്ടികളുടെ മോശം സ്വഭാവത്തെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. 'എന്റെ അച്‌ഛനും, അമ്മയും പറയുന്നത്‌ നിങ്ങള്‍ക്ക്‌ കേട്ടാലെന്നാ എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം.

ഭാര്യയെയും വീട്ടുകാരെയും സ്വരുമയോടെ കൊണ്ടുപോകുന്നത്‌ ശ്രമകരമായ ദൗത്യമാണെന്നാണ്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരും 'കന്യക'യോട്‌ പറഞ്ഞത്‌. സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്‌നേഹത്തില്‍ കഴിയുന്ന അമ്മായിയമ്മയും മരുമകളും ഉള്ള കുടുംബത്തിലെ മകന്‌ നല്‌കണമെന്ന്‌ പറഞ്ഞവരും ഉണ്ട്‌...
=============================================================
ജോസി തോമസ്‌

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. ഹരി എസ്‌. ചന്ദ്രന്‍, സൈക്കോളജിസ്‌റ്റ്, സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റല്‍, പരുമല

അഡ്വ. സിബിവെട്ടൂര്‍, ഏറ്റുമാനൂര്‍


==================================================================
ഇന്നത്തെ ജീവിതത്തിൽ വളരെ പ്രസക്തമായി തോന്നിയതുകോണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു .
കടപ്പാട് :കന്യക.

Tuesday, December 1, 2009

ഇങ്ങനേയും തമാശ പറയാമോ?

ഒരു ചെറിയ സംശയം !
നമ്മളും ഈ ഇൻഡ്യാ മഹാരാജ്യത്തെ പ്രജകൾ തന്നെയല്ലേ?



തക്ക മറുപടി കൊടുക്കാൻ ആൺകുട്ടികൾ ഇല്ലാത്തതിന്റെ കുഴപ്പം എന്നല്ലാതെ മറ്റെന്ത് പറയാൻ !


Wednesday, November 25, 2009

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

ഈ മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ ഈ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !

എനിക്ക് തന്നെ ഏകദേശം പത്തോളം സുഹ്രുത്തുക്കൾ ഇതേ മെയിൽ അയച്ചു തന്നിരുന്നു. എന്നാൽ പുതിയ പാർട്ടിയേക്കുറിച്ചും അതിന്റെ നേതാവിനേക്കുറിച്ചും  അവർ എന്തുചെയ്യും എന്നതിനേക്കുറിച്ചും ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ ഭയം തോന്നി മാത്രം ഞാൻ അതു ഫോർവേർഡ് ചെയ്തില്ല!(കളവാണെന്നു വിചാരിച്ചുപോലുമില്ല) എന്റെ ഭാഗ്യം ! എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ച് ജനം ഇങ്ങനെ വിശ്വസിക്കുന്നു എന്നു ഇതേവരെ ഒരു പാർട്ടി ബുജിയും ഭാഗ്യത്തിൻ ചർച്ചിച്ചിട്ടില്ല !

പഴയകാല കമ്മുണിസ്റ്റ്പാർട്ടിക്കാർ ആരെങ്കിലും ഇപ്പോഴുണ്ടെങ്കിൽ ചിലതെല്ലാം ചിന്തിക്കുന്നത് നല്ലതായിരിക്കും :

  • ഇ.എം.എസ്, എ.കെ.ജി , നായനാർ എന്നിവർക്കെതിരേ ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു എങ്കിൽ ജനം അതു വിശ്വസിക്കുമോ? എന്തിന് ഇന്നത്തെ മുഖ്യമന്ത്രി അച്യുതാനന്തനെതിരേ വന്നാലെങ്കിലും ജനം അതു വിശ്വസിക്കുമോ?
  •  
  • ഇ.എം.എസ്, എ.കെ.ജി എന്നിവർക്കൊക്കെ ഇങ്ങനെ പാർട്ടിക്കാർക്കെതിരെ അപവാദപ്രചാരണമഴിച്ചുവിടുന്നവരെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ അവർ ഉപയോഗിക്കുമായിരുന്നോ അതോ സത്യം പുറത്തുകൊണ്ടുവന്ന് അതിനേ നേരിടാൻ ശ്രമിക്കുമായിരുന്നോ ?
  •  
  •  യൂത്ത്കോൺഗ്രസ്സുകാർ ആവശ്യപ്പെടുന്നത് പോലെ എന്തുകൊണ്ട് പിണറായിയുടെ വീടിന്റെ പടം എന്തുകൊണ്ട് കൈരളി, ദേശാഭിമാനി എന്നിവ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നില്ല ?
  •  
  • ഏതോ കോൺഗ്രസ്സുകാർ ഒരിക്കൽ ആ വീടിന്റെ പടം എടുക്കാൻ ശ്രമിച്ചതിന് തല്ലു മേടിച്ചു എന്നും ഒരിക്കൽ കേട്ടിരുന്നു ! (ശരിയാണോ എന്നറിയില്ല). അല്ലെങ്കിൽ എതിരാളികളായ കോൺഗ്രസ്സുകാരെങ്കിലും ആ പടം പുറത്തു വിടേണ്ടതല്ലേ?
  •  
  • പിണറായി എന്നതു ഇസെഡ് ക്ലാസ്സ് സുരക്ഷയുള്ള നേതാവാണോ ഇത്രക്കു രഹസ്യം സൂക്ഷിക്കാൻ? (പ്രധാനമന്ത്രിയുടെ വീടിന്റെ പടം പോലും ലഭ്യമാണ്!)
  •  
  • എന്തുകൊണ്ടാണ് ലളിതജീവിതത്തിൽ വിശ്വസിക്കുന്ന യഥാർഥ കമ്മുണിസ്റ്റുകൾ പോലും ഈ പടം വെളിച്ചത്തുകൊണ്ടുവന്ന് പാർട്ടിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കണം എന്നാവശ്യപ്പെടാത്തത്?
  •  
  • അടിയന്തിരാവസ്ഥകാലത്തേതുപോലെ അധികാരം എന്ന മർദനോപകരണമുപയോഗിച്ച് എതിർസ്വരങ്ങളേയെല്ലാം കുഴിച്ചുമൂടാം എന്ന വിചാരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അതിന്റെ ഏതെങ്കിലും നേതാവിനോ ചേർന്നതാണോ? അങ്ങിനെ സാധിക്കില്ല എന്നു തെളിയിച്ച പ്രസ്ഥാനം തന്നെയല്ലേ  ഇത്?
  •  
  • ഇരുമ്പ്മറക്കുള്ളിൽ ലോകം കീഴടക്കാം എന്നു വിചാരിച്ച പല കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടേയും ഇന്നത്തെ അവസ്ഥ ഈ നേതാക്കാന്മാരും അണികളും കാണുന്നില്ലേ? 
  •  
  • പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംരക്ഷിക്കുകയും വളർത്തപ്പെടുകയും ചെയ്യേണ്ട ഒരു പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെങ്കിൽ അതില്പരം മറ്റെന്ത് അപചയമാണ് ഒരു ജനകീയപാർട്ടിക്കു വരാനുള്ളത് !
കൂടുതൽ എഴുതാൻ ഭയം എന്നെ അനുവദിക്കുന്നില്ല . അതിന്റെ പേരിലും എന്തും സംഭവിക്കാമല്ലോ ! കമെന്റ് ചെയ്യുന്നവരും സ്വന്തം റിസ്കിൽ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഇവിടെ പ്രതികൂലമായി കമെന്റ് ചെയ്യാവൂ.. നാട്ടുകാരൻ ഒരു പരിണിതഫലത്തിനും ഉത്തരവാദിയായിരിക്കുന്നതല്ല.

ഒടുവിൽകിട്ടിയ വിവരമനുസരിച്ച് ഈ കേസിൽ പ്രതിയാവർ ചെയ്തിരിക്കുന്നത് മൂന്ന് വർഷം വരെ കഡിന തടവ് ലഭിക്കുന്ന കുറ്റമാണെന്നാണ് ! ആ പാവം യുവാക്കൾ കേസിൽനിന്നും രക്ഷപെടാൻ പാർട്ടിക്കാരുടെ കാലുപിടിക്കുകയും സ്വന്തക്കാരുടെ മുഴുവൻ കമ്മ്യുണിസ്റ്റ് ബന്ധങ്ങളും പാർട്ടി ഓഫീസിൽ തെളിവായി നിരത്തുകയുമാണ് (പാർട്ടി അനുഭാവിയാണെന്നു തെളിയിക്കാൻ !)

വ്യാജ സന്ദേശം നിർമ്മിച്ചവരേ ഇതേവരെ പിടികൂടാതെ മെയിൽ ഫോർവേർഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽനിന്നും ചിലരേ മാത്രം പിടികൂടിയതിന്റെ പിന്നിലേ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല! അതോ ബാക്കിയുള്ള ലക്ഷക്കണക്കിനു ആളുകളെ പിന്നലെ പിടികൂടുമോ ? എങ്കിൽ അവരെല്ലാവരും രക്ഷപെടാൻ പാർട്ടിക്കൂർ തെളിയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒന്നുമാലോചിക്കേണ്ടിവരില്ല !

പാർട്ടിയും സഖാക്കളും ഒന്നുമനസ്സിലാക്കുക :

ഈ കൊച്ചുകേരളത്തിൽ പാർട്ടിയും സഖാക്കന്മാരുമല്ലാതെയും കുറച്ച് പാവങ്ങൾ ജീവിക്കുന്നുണ്ട് . അവരെ എങ്ങിനെയെങ്കിലും ജീവിക്കാൻ അനുവദിക്കുക ! ഒരു ഇമെയിൽ ഫോർവേർഡ്ചെയ്തുപോയി എന്ന തെറ്റിന് കൊടുംക്രിമിനലുകൾ ആക്കാതിരിക്കുക !

“മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല “

Wednesday, November 18, 2009

രസകരമായ രണ്ടു വാർത്തകൾ !

ഒന്നാംവാർത്ത 

സമാധാനമായി : വിപ്ലവ പാർട്ടിയുടെ സമ്മേളനം സഘടിപ്പിക്കാൻ പറ്റിയ വേദി രമദ പ്ലാസ തന്നെ ! ശശി തരൂർജിയും കോൺഗ്രസ്സുകാരും പിന്നെ ഇതൊന്നും കണ്ടേക്കില്ല :)
ഇതാണു ഈ പറയുന്ന സോഷിയലിസം എങ്കിൽ സഖാവേ എനിക്കും വേണം രണ്ട് മെംബർഷിപ് !

 
ഇതാണ് ആ ചെറിയ ഹോട്ടൽ.



ഹോട്ടലിലെ മീറ്റിങ്ങുകൾ നടക്കുന്ന ഭാഗം-1



ഇങ്ങനേയും അവിടെ മീറ്റിംഗ് നടത്താം.

ആ പാവപ്പെട്ട ഹോട്ടലിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ  കാണാം.

രണ്ടാം വാർത്ത




 പരസ്പര അരോപണപ്രത്യാരോപണമുന്നയിച്ച മണ്ടൻ കുട്ടി രാഷ്ട്രീയക്കാർക്ക് ഇനിയെങ്കിലും മിണ്ടാതിരിക്കാൻ പറ്റുമോപോലും ?
ആദർശ്ശധീരൻ, അഹിംസാവാദി, ഗാന്ധിയൻ ഹസ്സൻ വഞ്ചിച്ചു എന്നും പറഞ്ഞ് യൂത്തന്മാർ അങ്ങ് ഡെൽഹിയിൽ പരാതിപ്പെട്ടു എന്നും കേൾക്കുന്നു :)
ഉടൻ ഹസ്സന്റെ പണി പോക്കാണേ :) പകരം ഉടുപ്പുള്ളവർക്കെല്ലാം കാത്തിരിക്കാം .

വെറുതെയാണോ പൊതുജനം കഴുത എന്നു പറയുന്നത്!
ശരിക്കും പൊതുജനം കഴുതയല്ലേ?
അല്ലെങ്കിൽ ഇവന്മാരൊക്കെ ഒരു ഉളുപ്പുമില്ലാതെ റോഡിലിറങ്ങി നടക്കുമോ ?

ഇങ്ങനെ നുണ പറയുന്നവരേയാണോ ഗാന്ധിയൻ എന്നു വിളിക്കുന്നത് ?

Tuesday, November 17, 2009

ക്രിസ്തുവിനേക്കാൾ മിടുക്കനല്ലേ ക്രിസ്ത്യാനി ?

ചരിത്രത്തിലെ ഒഴിവാക്കപ്പെടാനവാത്ത ഒരു പഴയ മനുഷ്യൻ ! ചരിത്രത്തിന്റെ ഭാഗമാണിവൻ!
ഇവന്റെ അനുയായികളായി ജനകോടികളണുള്ളത് !

ഇവന്റെ ചില പ്രത്യേകതകൾ :

അച്ചനുമമ്മക്കും സംമ്പാദ്യമൊന്നുമില്ല.
ജനിച്ചു വീഴാൻ പോലും ഒരു വീട് കിട്ടിയില്ല....അഭയാർഥിയായിട്ട് കാലിത്തൊഴുത്തിലാണ് ജനനം പോലും....
ജനിച്ചയുടനെ കൊന്നുകളയാൻ ഭരണകൂടത്തിന്റെ ശ്രമം...... തുടർന്ന് രണ്ട് വർഷം ഒളിവിലെ ജീവിതം.
തുടർന്നുള്ള ജീവിതം മുഴുവൻ സംഭവബഹുലം...
കുറേ ശിഷ്യന്മാർ..... എല്ലാം സംസ്കാരവും വിവരവുമില്ലാത്ത നിരക്ഷരക്ഷരകുക്ഷികൾ!
ചുങ്കക്കാരും പാപികളും വേശ്യകളും അവന്റെ അനുയായികൾ !
അവൻ ചെയ്യുന്നതു മുഴുവൻ അത്ഭുതങ്ങൾ...... മരിച്ചവരേപ്പോലും ജീവിപ്പിക്കുന്നു!
ലോകം മുഴുവൻ കീഴടക്കാൻ മറ്റെന്തുവേണം?
ഭരണകൂടത്തിന്റേയും മതാധികാരികളുടേയും കണ്ണിലേ കരട്!
ജനപിന്തുണയുള്ളതിനാൽ ഭയപ്പെടേണ്ടവൻ !

ഒടുവിൽ കൂട്ടത്തിൽ നിന്നുതന്നെ ഒരുവനാൽ മതാധികാരികൾക്ക് ഒറ്റിക്കൊടുക്കപ്പെട്ടു ! (അന്നും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന മതാധികാരികൾ ഉണ്ടായിരുന്നു)
ഒന്നും മിണ്ടാതെ നിന്നു അവർ കുഴിച്ച കുതന്ത്രങ്ങളിൽ സ്വയം വീണു സമൂഹത്തിലെ ഏറ്റവും താണ വധശിക്ഷയായ കുരിശുമരണം സ്വീകരിച്ചു! ജീവിതത്തിലെ താരപരിവേഷവും അത്ഭുതങ്ങളുമൊന്നും ഈ തരംതാണ മരണം ഒഴിവാക്കാനുപയോഗിക്കപ്പെട്ടില്ല !

മരിച്ച ക്രിസ്തുവിനെ മറവു ചെയ്യാൻ സ്ഥലമില്ലാഞ്ഞിട്ട് വധിച്ചവർ തന്നെ കാശുകൊടുത്ത്  വല്ലവന്റേയും കല്ലറ വാങ്ങിയാണ് ജഡം മറവു ചെയ്തത് !

മൂന്നു ദിവസങ്ങൾക്കു ശേഷം സ്വയം ഉയർത്തെഴുന്നേറ്റു, ശിഷ്യന്മാരെ എല്ലാം ഏൽ‌പ്പിച്ച് ഉയരങ്ങളിലേക്ക് പോയി!

================================================================

കാലം മാറി ....കഥ മാറി (ക്രിസ്തുവും മാറി) !

അനുയായികൾ അങ്ങു ആകാശം മുട്ടെ വളർന്നു......
യുറോപ്പുമുഴുവൻ പടവലങ്ങപോലെ അനുയായികൾ വളർന്നു !

അവസാനം ഇങ്ങു കൊച്ചുകേരളത്തിലും അനുയായികളുടെ വളർച്ചതുടങ്ങി.....
ചുമ്മാ ഒരു സമ്മേളനം വിളിച്ചാൽ‌പ്പൊലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഭരണപക്ഷം, പ്രതിപക്ഷം എല്ലാവരും കാൽക്കീഴിൽ ! തിരഞെടുപ്പിൽ ആരു നിൽക്കണം എന്നുപോലും ഈ അനുയായികൾ തീരുമാനിക്കും ! (ഒരു സ്വാധീനവുമില്ലാതിരുന്ന ക്രിസ്തു ഇതൊന്നു കണ്ട് പഠിക്കട്ടേ...) ഇനി തിരഞ്ഞെടുപ്പിനിടക്കെങ്ങാനും ഒരു മൂത്ത അനുയായി മരിച്ചാൽ (ക്ഷമിക്കണം...ക്രിസ്തുവാണു മരിക്കുന്നത്.....ഇവർ മരിക്കുകയില്ല......കാലം ചെയ്യുകയേയുള്ളൂ..) പാർട്ടിക്കാരെല്ലാം കൂടി തിരഞ്ഞെടുപ്പിനു തന്നെ അവധി പ്രഖ്യാപിച്ചുകളയും !

ആറടി മണ്ണ് പോലും അവകാശമായില്ലതിരുന്ന ക്രിസ്തുവിന്റെ അനുയായികൾ ഇപ്പോൾ മറ്റൊരു മത്സരത്തിലാണ് ! ആലയം പണി മത്സരം !

ആറ് വർഷങ്ങൾക്ക് മുൻപ് എറണാകുളം കടവന്ത്രയിൽ മൂന്നുകോടി മുടക്കി കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു കൊടുക്കും എന്നു പ്രഖ്യാപിച്ചാണ് മത്സരം തുടങ്ങിയത് ! (ക്രിസ്തുവിന്റെ ഒന്നാം ഞെട്ടൽ)

തൊട്ടുപിന്നാലെ നാലുകോടിമുടക്കി അങ്കമാലിയിൽ കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു  (പണി) കൊടുക്കും എന്നു പ്രഖ്യാപിച്ച് മത്സരം ശക്തമാക്കി ! (ക്രിസ്തുവിന്റെ രണ്ടാം ഞെട്ടൽ) അവിടുത്തെ ദിവസക്കൂലിക്കാരനുപോലും പിരിവ് വിഹിതം അൻപതിനായിരം രൂപയായിരുന്നു. ക്രിസ്തുവിനിട്ടുള്ള പണി തീർന്നപ്പോൾ ആറുകോടി രൂപയായി. മൂന്ന് അച്ചന്മാർ താമസിക്കുന്ന അരമനക്കുതന്നെ 70 ലക്ഷം രൂപ!

എന്നാൽ‌പ്പിന്നെ പമ്പിനെക്കൊന്നു എന്ന ഒറ്റക്കാരണത്താൽ വിശുദ്ധനാക്കപ്പെട്ടവന്റെ ശിങ്കിടികൾക്ക് വെറുതെയിരിക്കാൻ പറ്റുമോ ...... അവരും ചുമ്മാ അങ്ങു പ്രഖ്യാപിച്ചു .... 40 കോടി മുടക്കി ഞങ്ങൾ ക്രിസ്തുവിനു പണി കൊടുക്കും !  എറണാകുളം ഇടപ്പള്ളിക്കാരുടെ ഈ സ്നേഹം കേട്ടപ്പോൾ തന്നെ ക്രിസ്തു മൂന്നാമതു ഞെട്ടാൻ നിന്നില്ല, (അറ്റാക്ക് വന്നു) മൊത്തം അനുഗ്രഹവും ഇടപ്പള്ളിക്കാർക്കുതന്നെ എന്നു തീരുമാനിച്ചു.
എന്നാൽ ക്രിസ്തു ഇപ്പോൾ ലൂർദ് ആശുപത്രിയിലായതുകൊണ്ട് ബില്ലു വരുമ്പോൾ എന്തു തീരുമാനിക്കും എന്നു പറയാൻ പറ്റില്ല (കാരണം ലൂർദും സഭയുടെ തന്നെയാണല്ലോ)


പണി നടന്നുകൊണ്ടിരിക്കുന്ന ഇടപ്പള്ളിപ്പള്ളി.



ഇപ്പോൾ: ക്രിസ്തു പണ്ട് പറഞ്ഞതൊക്കെ എങ്ങിനെ വിഴുങ്ങാം എന്നതിനു ആർക്ക് ശിഷ്യപ്പെടണം എന്നുള്ള അലോചനയിലാണെന്നും കേട്ടു.

അങ്ങനെ എളുപ്പത്തിലൊന്നും മായ്ക്കാൻ പറ്റുന്നതല്ലല്ലോ ആ വാചകങ്ങൾ !

“നിന്നേപ്പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കണം”
“ദൈവം സ്നേഹമാണ്”
“കാണപ്പെടുന്ന സഹോദരനേ സ്നേഹിക്കാൻ കഴിയാത്തവൻ എങ്ങിനെ കാണപ്പെടാത്ത ദൈവത്തേ സ്നേഹിക്കും?”

“രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടുക്കട്ടെ”
“ദൈവത്തെ ആരാധിക്കുന്നവർ ആ മലയിലും ഈ മലയിലുമല്ല പോകേണ്ടത്”
“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്തെല്ലാം അവരുടെ മധ്യേ ഞാനുണ്ടാവും”

അങ്ങനെ ധാരാളം വാചകങ്ങൾ !

നാട്ടുകാരനിപ്പോൾ ഒരു സംശയം :

ആ ക്രിസ്തു തന്നെയാണോ ഈ ക്രിസ്തു ? 
അതോ ക്രിസ്തുവിനും ജനിതമാറ്റം സംഭവിപ്പിച്ചോ?(സംഭവിക്കില്ലല്ലോ)

  • കഴിവുണ്ടായിട്ടും ഒന്നുമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

  • പാവങ്ങളുടേയും ആലംബഹീനരുടേയും അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

  • സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നു പറഞ്ഞ് ലോകാധികാരത്തിൽ ഇടപെടാത്ത  അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ രാഷ്ട്രീയക്രിസ്തു !

  • വള്ളത്തിലും തെരുവിലുമൊക്കെ അന്തിയുറങ്ങിയിരുന്ന അന്നത്തെ ക്രിസ്തുവല്ല  അരമനകളിലുറങ്ങുന്ന ഇന്നത്തെ തിരുമേനിക്രിസ്തു !

  • സ്വന്തം ജഡം മറവു ചെയ്യാൻ പോലും സ്ഥലമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല മരിച്ചവന്റെ ജഡം മറവുചെയ്യണമെങ്കിൽ പതിനായിരക്കണക്കിനു രൂപ വാങ്ങുന്ന ഇന്നത്തെ റിയൽ എസ്റ്റേറ്റ് ക്രിസ്തു !
  • ദൈവാലയത്തിലെ കച്ചവടത്തിനെതിരേ ചാട്ടവാറെടുത്ത അന്നത്തെ ക്രിസ്തുവല്ല  , അന്തർദേശ്ശീയ തീർഥാടനകേന്ദ്രങ്ങളിൽ എണ്ണയും, തിരിയും, കുരിശും, പുസ്തകങ്ങളും, കൊന്തയും വെന്തിങ്ങയുമെല്ലാം വിൽക്കുന്ന ഇന്നത്തെ കച്ചവടക്രിസ്തു !

ഈ കച്ചവടങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഞാനും നിങ്ങളുമൊക്കെയാണോ ക്രിസ്തുവിന്റെ അനുയായികൾ എന്നർഥമുള്ള ക്രിസ്ത്യാനി? നമ്മളൊക്കെ ക്രിസ്തുവിനെതിരേ നിൽക്കുന്ന (anti christ) അന്തിക്രിസ്തുവിന്റെ അനുയായികളല്ലേ?

ക്രിസ്തുവിനെതിരേ നിൽക്കുന്നവരല്ലെങ്കിൽ മറ്റാരാണ്.............ആന്റി ക്രൈസ്റ്റ് ?

Sunday, October 18, 2009

ഈ ധനകാര്യമന്ത്രിയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും!

കേരളത്തിലെ (സു/കു)പ്രസിദ്ധ വാളയാർഅഴിമതിമുക്തചെക്ക്പോസ്റ്റിൽ അഴിമതിയില്ലാത്തതുകൊണ്ട് കുറച്ചുദിവസങ്ങൾ ഞാൻ പെട്ടുപോയപ്പോൾ നമ്മുടെ വിപ്ലവ ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക് സാറിനെ അഭിനന്ദിക്കാൻ ഒരു പോസ്റ്റിടണം എന്നു വിചാരിച്ചുപോയി! എങ്ങിനെ അഭിനന്ദിക്കാതിരിക്കും ! അങ്ങനെയുള്ള കാഴ്ചകളല്ലേ കണ്ടത്!

 ആദ്യമേ പറയട്ടെ, കുറച്ച് നാളുകൾക്കു മുൻപുവരെ കുറച്ച് നൂറിന്റെ നോട്ടുകൾ കൈവശം ഉണ്ടെങ്കിൽ ഏതു സാധനവും വാളയാർ വഴി കേരളത്തിലെത്തിക്കാമായിരുന്നു! എന്നാൽ ഇന്ന് പതിനായിരങ്ങൾ കൈയിലുണ്ടെങ്കിലും അതവിടെത്തന്നെ ഇരിക്കുകയേയുള്ളൂ എന്നത് അത്ഭുതം എന്നല്ല മഹാത്ഭുതം എന്നാണു പറയേണ്ടത്! (കേരളം കൈമടക്കിൽ എന്ന മനോരമ പരമ്പരയും ഇതിനോടു കൂട്ടിച്ചേർക്കണം, മനൊരമക്കുപോലും ഇവിടെ കൈക്കൂലി കണ്ടെത്തുവാ‍ൻ സാധിച്ചില്ല!) അതിൽ നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഏതൊരു മലയാളിയേയും പോലെ ഞാനും അഭിമാനിക്കുന്നു! അതിൽ നമ്മുടെ ധനകാര്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു! കാരണം ഇതിനു മുൻപും ഇവിടെ ഇടതും വലതുമായ ഭരണകൂടങ്ങൾ എന്ന മഹാത്ഭുതങ്ങൾ സംഭവിച്ചിരുന്നു!

ഇതിനൊരു മറുവശം കൂടിയുണ്ട് : കുറച്ച് സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഒരു വ്യാപാരിക്ക് കൂടെക്കൊണ്ടുവരുന്ന ബില്ലുകളിലും അനുബന്ധ രേഖകളിലും എന്തെങ്കിലും നിസ്സാരകാരണങ്ങൾ കണ്ടെത്തി വാഹനമുൾപ്പെടെ തടഞ്ഞിട്ട് നോട്ടീസ് കൊടുക്കുന്ന പരിപാടി ബഹുമാനപ്പെട്ട മന്ത്രി അറിഞ്ഞിട്ടാവുമോ? തുടർന്ന് അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും (ആധാരവും കരമടച്ച രസീതുമുൾപ്പെടെ) സംഘടിപ്പിച്ചുകൊണ്ടുവരുന്ന വ്യാപാരിയോട് ഇതൊന്നും പറ്റില്ല, 25% പെനാൽറ്റി അടച്ച് സാധനം കൊണ്ട്പോകാനേ പറ്റൂ എന്നു പറയുന്ന സെയിത്സ്ടാക്സ് അധികാരികൾ! വിശദീകരണം ചോദിച്ചപ്പോൾ, ഇങ്ങനെയൊക്കെയല്ലേ സർക്കാരിനു വരുമാനം വർധിപ്പിക്കാൻ സാധിക്കൂ , ഞങ്ങളുടെ ടാർജെറ്റ് തികയൂ എന്നുള്ള ഉത്തരങ്ങൾ പറഞ്ഞ സെയിത്സ്ടാക്സ് കമ്മീഷണർ ! സമ്മതമല്ലെങ്കിൽ നിങ്ങൾ കോടതിയിൽ പോയ്ക്കോളൂ എന്നും മറുപടി. നമ്മുടെ നിയമവ്യവസ്ഥയുടെ മെച്ചംകൊണ്ട് ഒരു വർഷം കഴിഞ്ഞാൽ പോലും മറുപടി കിട്ടുകയില്ല എന്നു ഏതു കുഞ്ഞിനും അറിയാം ! അപ്പോൾ വണ്ടിയും മുതലും നശിക്കാതെ വിട്ടുകിട്ടണമെങ്കിൽ പിഴ അടക്കുക തന്നെ ശരണം!

പണമുണ്ടാക്കാനുള്ള വഴിതടഞ്ഞ മന്ത്രിക്കിട്ട് ഇതിലും നല്ല പണികൊടുക്കാൻ വേറെ വഴിയുണ്ടോ? വാളയാർ കടന്നുവരുന്ന ഓരോ മനുഷ്യനും ഈ  മാറ്റങ്ങൾ വരുത്തിയ മന്ത്രിയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാൻ അധികമൊന്നും അലോചിക്കേണ്ട!

ഇങ്ങനെ വരുന്ന സാധനങ്ങൾ വിൽക്കുന്ന വ്യാപാരിക്ക് എന്തു വിലകിട്ടിയാൽ മതിയാകും? ഇത് കഴിഞ്ഞു വരുമ്പോൾ യൂണിയൻകാരുടെ വക കലാപരിപാടികൾ ! ചുരുക്കത്തിൽ ഇങ്ങനെയുള്ള എല്ലാ പിഴിച്ചിലും  ഉഴിച്ചിലും കഴിഞ്ഞു ഇവിടെ വ്യാപാരം വിജയകരമായി നടത്തുന്ന ധീരന്മാർക്കു വേണ്ടേ പരമവീരചക്രം നൽകേണ്ടത്?

കേരളാപ്പോലീസ് ടാർജെറ്റ് തികക്കാൻ പെറ്റിക്കേസ് എടുക്കുന്നതുപോലെ നിരപരാധികളുടെ കഴുത്തിന്കുത്തിപ്പിടിച്ച് നടത്തുന്ന ഈ ഖജനാവ് നിറക്കൽ പരിപാടി ഒരു ഭൂഷണമാണെന്നു ബഹുമാനപ്പെട്ട മന്ത്രിക്ക് തോന്നുണ്ടാവുമോ? ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം , എന്തുപറഞ്ഞാലും അഴിമതിരഹിതവാളയാർ എന്നുപറഞ്ഞ് മന്ത്രി അഭിമാനം കൊള്ളുന്നതു കാണാറുണ്ട്! അതുമല്ലെങ്കിൽ തൊഴിലാളികളല്ലാത്തവരെല്ലാം ചൂഷകരാണെന്ന വിശ്വാസമുള്ളതുകൊണ്ടുമാവാം! എന്നാൽ ഈ തൊഴിലാളികളോടുള്ള മനോഭാവം കണ്ടാലോ അവരെ മനുഷ്യർ എന്നുപോലും പരിഗണിച്ചിട്ടില്ല എന്നു തോന്നിപ്പോകും! ആ കഥകൾ പിന്നാലെ!

മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുണ്ടാവൂ... കൊള്ളയടിച്ചല്ല ഖജനാവ് നിറക്കെണ്ടത്...... നിയമങ്ങൾക്കും കണക്കുകൾക്കുമപ്പുറം മനുഷ്യൻ എന്നൊരു ജീവിയുണ്ട്........പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവരെല്ലാം കുറ്റവാളികളല്ല.... ഈ കാര്യങ്ങളെല്ലാം ഇവരെന്നെങ്കിലും മനസിലാക്കുമോ? നമ്മുടെ നാട്ടിൽ ഇതൊരു വിദൂരസ്വപ്നമാണെന്നു എന്റെ മനസ്സ് പറയുന്നു!

മുൻകാലങ്ങളിൽനിന്നും വിത്യസ്തമായി  അഴിമതിക്ക് ഒത്താശപാടാതെ അത് തടയാനെങ്കിലും ശ്രമിച്ച  നമ്മുടെ ധനകാര്യമന്ത്രിക്ക് ഈ ചെക്ക്പോസ്റ്റിനു ഒരു മാനുഷികമായ മുഖം നൽകാനുള്ള ബാധ്യതയുമില്ലേ? അങ്ങനെ ഉദ്യൊഗസ്ഥർ വാങ്ങിയിരുന്ന കൈക്കൂലി പത്തിരട്ടിയായി സർക്കാർ പിടിച്ചുവാങ്ങുന്നു എന്ന വിത്യാസം മാത്രമേയുള്ളൂ എന്ന ധാരണ മാറ്റാനും ഉള്ള ഉത്തരവാദിത്വം നമ്മുടെ മന്ത്രിക്കില്ലേ?

എന്റെ നാട് ഒരിക്കലും നന്നാവില്ലേ? 
നന്നാവാനനുവദിക്കില്ലേ?