Wednesday, July 29, 2009

മനോരമക്കെന്തിന്റെ കുഴപ്പമാണ്?


ഇന്നത്തെ മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു വാര്‍ത്ത !

ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

സി.പി.എം കാരെ പേടിച്ചു ഒളിവില്‍ ജീവിക്കുന്നു എന്ന് മുഴുവന്‍ ആവേശത്തോടും കൂടി എഴുതുന്ന മനോരമ ആ മനുഷ്യനെ ഒളിവില്‍ ജീവിക്കാന്‍ പോലും സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ക്ക് കാട്ടികൊടുക്കുന്ന വാര്‍ത്ത.
ജീവരക്ഷക്കായി ഒളിവില്‍ കഴിയുന്ന ആളുടെ ഫോട്ടോ പത്രത്തില്‍ നല്‍കുക!
എന്തൊരു പത്രധര്‍മ്മം!


ഇനി ഒരു പാര്‍ട്ടിക്കാരനും അയാളെ കണ്ടു പിടിക്കൂല്ലല്ലോ !



ഇതൊരുവക മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ടി.വി ക്കാരെപ്പോലെയായിപ്പോയി !.

സാരമില്ല, എന്ത് നെറികേടും മാധ്യമങ്ങള്‍ക്കിപ്പോള്‍ ഭൂഷണമാണല്ലോ !
എ.ബി.സി. സര്‍വ്വേ അല്ലേ പ്രധാനം !

Monday, July 27, 2009

ചെറായി : വിമര്‍ശകര്‍ അറിയണം.

ഞാനൊന്ന് ചോദിച്ചോട്ടേ,

ചില ബൂലോഗര്‍ പറയുന്നതുപോലെ ഇത്രയ്ക്കു വെറുക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ചെറായി മീറ്റിന്റെ സംഘാടകര്‍ ചെയ്തത്? ( മഹാ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നതുപോലുമില്ല എന്നത് പ്രത്യേകം സ്മരിക്കുന്നു). ചെറായി മീറ്റ് എന്ന ചിന്ത വന്നപ്പോള്‍ മുതല്‍ അതിനെതിരെ പണവും സമയവും മുടക്കി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുവാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ദുഖകരമായ ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. ഇനിയെങ്കിലും, എന്തിനു വേണ്ടിയായിരുന്നു ആ പ്രകടനമെല്ലാം നടത്തിയത് എന്ന് ബൂലോഗത്തെ അറിയിക്കാന്‍ മടിക്കരുത്. മനസ്സില്‍ നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനൊരമാന്തവും കാണിക്കരുത്. മീറ്റു വിജയിപ്പിക്കാനായിരുന്നു എന്ന് മാത്രം പറയരുത്. കാരണം ഈ വിവാദങ്ങള്‍ മൂലം സംഘാടകര്‍ക്ക് എത്രത്തോളം മാനസികവും പ്രായോഗികവുമായ വിഷമതകള്‍ ഉണ്ടാക്കി എന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ ! കാരണം ആ വിഷമതകള്‍ ഉണ്ടാക്കുക എന്നതായിരുന്നല്ലോ അവരുടെ പ്രഘ്യാപിത ലക്‌ഷ്യം! . അങ്ങനെ അവരുടെ പ്രവൃത്തികള്‍ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മനസ്സില്‍ നന്മയുള്ള ബൂലോഗര്‍ അതെല്ലാം അവഗണിച്ച് സൌഹൃദത്തിന്റെ മാതൃകയായി ചെറായി മീറ്റിനെ മാറ്റിത്തീര്‍ത്തു എന്ന് നിസ്സംശയം പറയാം.

വെറുതെ ഇങ്ങനെ വന്നു കൂടിപ്പോകാതെ, നമ്മളാലാവുന്ന എന്തെങ്കിലും നന്മ സമൂഹത്തിന് ചെയ്യുന്നത് ഉചിതമാണെന്നു അവിടെ വന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെറായി മീറ്റിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ സംഘാടകരുടെ മനസ്സില്‍ ആദ്യം വന്നത് ഇതേ ചിന്ത തന്നെയായിരുന്നു.. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബൂലോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ നടത്തിയത് . ബൂലോഗത്തിന്റെ ചിലവില്‍ ആളാകാന്‍ ആരും നോക്കണ്ട എന്നാണ് അവരുടെ ന്യായവാദം. ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു. പിന്നീടുണ്ടായ വിവാദങ്ങളെല്ലാം ഇതിന്റെ ബാക്കിപത്രവും മലയാള ബ്ലോഗ്‌ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളുമാണ്.

എന്നാല്‍ വിധിയെ തടുക്കാന്‍ ബ്ലോഗര്‍ക്കാവുമോ ?

അനുകൂല കാലാവസ്ഥയും (പന്തല്‍ വേറെ വേണ്ടിവന്നില്ല) സുഭാഷ് ചേട്ടന്റെ ശ്രമങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മീറ്റിനു സമാഹരിച്ച തുക മുഴുവന്‍ അതിനുപയോഗിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ നിരക്ഷരന്‍ രണ്ടു നിര്‍ദേശങ്ങള്‍ മീറ്റിനു മുന്‍പില്‍ വച്ചു.

1. കണക്കുകള്‍ പരിശോധിച്ച് ബാക്കി വരുന്ന തുക എത്ര ആയാലും തിരികെ വാങ്ങാവുന്നതാണ്.
2. ബാക്കി വരുന്ന തുക ബൂലോഗ കാരുണ്യത്തിന്‌ നല്‍കുന്നതാണ്.

എന്നാല്‍ ഒരാള്‍ പോലും തുക മടക്കി വാങ്ങാന്‍ തയ്യാറായില്ല! കാരണം വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ മീറ്റിനു വരാതെ കള്ള് കുടിച്ചു ദൂരെയിരുന്നു അടുത്ത വിവാദം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. (കള്ള് കുടിയാണല്ലോ ഏറ്റവും പ്രധാനം) ഇവരാരും വരാത്തതുകൊണ്ട് അവിടെ വന്ന ഓരോ ബ്ലോഗര്‍ക്കും തങ്ങള്‍ ഒരുമിച്ചതിനാല്‍ നിസ്സഹായനായ ഒരു സഹാജീവിക്ക് ചെറിയ ഒരു ആശ്വാസമെങ്കിലും പകരാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിരക്ഷരന്‍ ബൂലോഗത്തെ അറിയിക്കും എന്ന് കരുതുന്നു.

ഈയവസരത്തില്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സഹബ്ലോഗറെക്കുറിച്ചും പറയാതെ വയ്യ!

"ഹന്‍ലലത്ത്‌ " എന്ന ബ്ലോഗര്‍ മീറ്റിനു തലേദിവസം സംഘാടകരെ വിളിച്ചു ചാരിറ്റിക്ക് സഹകരിക്കാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ആരും അതിനെതിരു പറഞ്ഞില്ല എന്ന് മാത്രമല്ല സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

മീറ്റു ദിവസം "ഹന്‍ലലത്ത്‌ " വന്നത് ഒരു രസീത് ബൂക്കുമായിട്ടാണ്! അവിടെ വന്ന ഓരോരുത്തരോടും വ്യക്തിപരമായി വയനാട് ജില്ലയിലെ തീരെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും നല്ലോരാശുപത്രി പോലും അടുത്തില്ലാത്ത അവര്‍ക്ക് മരുന്ന് വാങ്ങുവാന്‍ സഹായിക്കുന്ന തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചതിനുശേഷം അതിനുള്ള എന്തെങ്കിലും ചെറിയ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്യമായി ഒരു ആഹ്വാനവും നടന്നില്ലെങ്കിലും താന്‍ കൊണ്ടുവന്ന രസീത് ബുക്കിലെ അവസാന രസീത് പോലും നല്‍കിയതിനു ശേഷമാണ് "ഹന്‍ലലത്ത്‌ " തിരികെ പോയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഏഴായിരം രൂപയോളം ഈ കാരുണ്യ നിധിയിലേക്ക് ലഭിച്ചു എന്നാണറിയുന്നത്.

അങ്ങനെ ഒരിക്കല്‍ കൂടി ബൂലോഗത്തിനു അഭിമാനിക്കാം!

സ്നേഹത്തിനു ഇങ്ങനെയും മാതൃകകള്‍ ഉണ്ടെന്ന കാര്യത്തില്‍ !
"ഹന്‍ലലത്ത്‌ " എന്ന വ്യക്തി ബൂലോഗത്തിന്റെ അംഗമാണെന്നതില്‍ !
ബ്ലോഗിലൂടെ ധാന്യം പുഴുങ്ങിത്തിന്നാന്‍ മാത്രമല്ല കഴിയുന്നത്‌ എന്ന് "ഹന്‍ലലത്ത്‌ " തെളിയിച്ചു.


ഹന്‍ലലത്ത്‌ ,
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത ഈ മഹത്തായ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിവരണം താങ്കള്‍ ബ്ലോഗിലൂടെ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞങ്ങളോരോരുത്തരും ഇനിയും നിങ്ങളോട് സഹകരിക്കും. "ഈ ചെറിയ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ "

വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ നല്ല മനസ്സോടെ ഒന്ന് ചിന്തിക്കൂ .....

നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍പെട്ട് ചെറായി മീറ്റു നടക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഇത് നടന്നതിനാല്‍ എത്രയോ നിരാലംബര്‍ക്ക് സന്തോഷം പകരുവാനും അവരുടെ കണ്ണുനീര്‍ കുറച്ചെങ്കിലും തുടക്കാനും നമുക്ക് കഴിയുന്നു.
സാധിക്കുമെങ്കില്‍ ഇനിയെങ്കിലും നന്മയെ തടയരുത്..........

Sunday, July 19, 2009

ഇതവസാന അവസരം!

ചെറായി മീറ്റിനു പേര് നല്‍കാന്‍ നാളെ (20.07.09) കഴിഞ്ഞാല്‍ പിന്നീട് ഒരവസരം കിട്ടിയെന്നു വരില്ല.

അതുകൊണ്ട് ദയവായി ഇവിടം സന്ദര്‍ശിക്കുക!
നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക,
അല്ലെങ്കില്‍ വീണ്ടും ഒരു കമന്റ്‌ ഇടുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യുക!



കൂട്ടായ പരിശ്രമത്തിലൂടെ ചെറായി സുഹൃദ്സംഗമം ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം..

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
2. ലതികാ സുഭാഷ് (ലതി) - 9446534990
3. അനില്‍@ബ്ലോഗ് - 9447168296
4. മണികണ്ഠന്‍ - 9447153294
5. ജോ - 9447326743
6. നാട്ടുകാരന്‍ - 9446361931
7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9995444239 (ജൂലൈ 22 നു ശേഷം മുതല്‍)

Wednesday, July 15, 2009

അധോലോഗ നായകന്‍ ഹരീഷ് ജിയുമായുള്ള അഭിമുഖം.

അതിസാഹസീകമായി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ ഉദാഹരണമാണ് ഹരീഷ് ജിയുമായുള്ള ഈ അഭിമുഖം. അതിലേക്ക് :


ലേഖകന്‍ : നമസ്കാരം സര്‍,

ഹരീഷ് ജി : വേണ്ടാ.... വേണ്ടാ.... എനിക്കതൊന്നും അത്ര ഇഷ്ടമല്ല. ഈ സുഖിപ്പീരൊക്കെ തൊടുപുഴയില്‍ ചിലവാകില്ല എന്നോര്‍മ്മയുള്ളത് നിന്റെയൊക്കെ ഭാവിക്ക് നല്ലതാണ് !

ലേഖകന്‍ : ഞാന്‍ എങ്ങിനെയാണ് അങ്ങയെ സംബോധന ചെയ്യേണ്ടത്? എന്താണിഷ്ടം?

ഹരീഷ് ജി : ആദ്യം എന്നെ "ഫഗവാന്‍ ഹരീഷ്" എന്നാണ് വിളിച്ചിരുന്നത് . എന്നാല്‍ പിന്നീട് കണ്ട അണ്ടനും അടകോടനും അവരുടെ പേരിനു മുന്‍പില്‍ "ഫഗവാന്‍" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനതുപേക്ഷിച്ചു. അല്ലേലും കുടുംബത്തില്‍പിറന്നവര്‍ ഇപ്പോള്‍ അങ്ങനെ പറയാറില്ലല്ലോ! ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് "ഹരീഷ് ജി" എന്ന പേരിലാണ് .

ലേഖകന്‍ : ഏതാണ് ഹരീഷ് ജിയുടെ ഹോബി ? അതായതു ഒഴിവു സമയങ്ങളില്‍ എന്ത് ചെയ്യാനാണിഷ്ടം?

ഹരീഷ് ജി : യാത്രകള്‍! ഒഴിവു സമയങ്ങളില്‍ മാത്രമല്ല ജോലിക്കിടക്ക് കൂടി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ എന്നിക്ക് വളരെ താല്പര്യമാണ്.

ലേഖകന്‍ : യാത്രകള്‍ നല്ലതാണ്. ലോകത്തെക്കുറിച്ച് ധാരാളം അറിവ് ലഭിക്കും. ഏതെല്ലാം സംസ്ക്കാരം, ഭാഷകള്‍, രീതികള്‍ അങ്ങനെ എന്തെല്ലാം! ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുക എന്നതൊരു ഭാഗ്യം തന്നെയാണ്.

അപ്പോള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടാകുമല്ലോ ! എവിടെയൊക്കെയാണ് പോയിട്ടുള്ളത്?

ഹരീഷ് ജി : എന്റെ ജീവിതത്തില്‍ യാത്രകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് . ഈ യാത്രകളാണ് ജീവിതത്തില്‍ ഒരുത്തന്റെയും മുന്‍പില്‍ തോല്‍ക്കാതെ ഇങ്ങനെ വിജയം വരിക്കാന്‍ എന്നെ സഹായിക്കുന്നത്‌.

ഞാന്‍ സാധാരണ പോകാറുള്ളത് അമ്പാടി, വൈശാലി, സിസിലിയ, ജമിനി, ഗംഗ, ധന്യ എന്നിവടങ്ങളിലേക്കാണ്.

ലേഖകന്‍ : അമ്പാടി, ഗംഗ ഒക്കെ ഉത്തരേന്ത്യയിലാണെന്ന് കേട്ടിട്ടുണ്ട് ... ബാക്കിയെല്ലാം എവിടെയാണ് ?

ഹരീഷ് ജി : ഹി...ഹി...ഹി..ഹി.. വിവരമില്ലാത്ത കുട്ടി! ഇതെല്ലാം തൊടുപുഴയിലെ ബാറുകളാണ് കുട്ടീ... അല്പം പൊതുവിജ്ഞാനം പോലുമില്ലാതാണോ പത്രപ്രവര്‍ത്തനത്തിനിറങ്ങുന്നത്?

ഇനി കുറച്ചു ദൂരെ ഒരു യാത്രയുണ്ട് . ഒരു വലിയ കൊട്ടേഷന്‍ ആണ് കിട്ടിയിരിക്കുന്നത്. കേട്ടിട്ടുണ്ടോ അങ്ങ് പടിഞ്ഞാറ് കടലിനോടു ചേര്‍ന്നുള്ള ചെറായി!


ലേഖകന്‍ : ഞാനും കേട്ടിരുന്നു. അത് വലിയ പ്രശനമുള്ള സ്ഥലമല്ലേ ? അമേരിക്കയില്‍ നിന്നുപോലും മിസ്സൈലുകള്‍ വരും എന്ന് കേള്‍ക്കുന്നു! ഹരീഷ് ജി ഒറ്റയ്ക്ക് അത് കൈകാര്യം ചെയ്‌താല്‍ മതിയാകുമോ? കൊടും ഭീകരര്‍ ഉന്നം വെച്ചിട്ടുള്ള സ്ഥലമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹരീഷ് ജി : ശരിയാണ് ... സാധാരണ രീതിയില്‍ എന്നെക്കൊണ്ടൊന്നും അത് നേരിടാന്‍ പറ്റില്ല. എന്നാല്‍ ഇതിനായി മാത്രം ഞാന്‍ ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ..... കൊക്കെത്ര കുളം കണ്ടതാ... ഹരീഷെത്ര ബാര്‍ കണ്ടതാ.. കളി എന്നോട് !

ലേഖകന്‍ : വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പങ്കുവെക്കുമോ?

ഹരീഷ് ജി : കുട്ടിക്കറിയുമോ? എന്റെ യാത്രയിലുടനീളം ഞാന്‍ പലവിധ ഭാഷകളും സംസ്കാരവും കണ്ടിട്ടുണ്ട് , അനുഭവിച്ചിട്ടുണ്ട് . അങ്ങനെ ഒരിക്കല്‍ ഞാന്‍ ബൂലോഗത്തേക്കു വന്നപ്പോള്‍ പ്രശസ്തമായ ഒരു ബാറിലും കയറി. അവിടെ കൊറിക്കാന്‍ ധാന്യങ്ങള്‍ പോലും വരുന്നത് കുഴലിലൂടെയാണ്! സാങ്കേതികത എല്ലാ പരിപാടിക്കും അവിടെ ഉപയോഗിക്കും. അല്‍പനേരം ഇരുന്നപ്പോള്‍ തന്നെ ഇതൊരു വിത്യസ്തമായ സ്ഥലമാണെന്ന് മനസിലായി . എന്തൊരു ഭാഷ, എന്തൊരു സംസ്കാരം, കോരിത്തരിച്ചു പോയി ! ഇതുപോലൊന്ന് ബൂലോഗത്ത്‌ വേറൊന്നുണ്ടാവില്ല! ഇന്നൊരുത്തന്‍ വിശേഷിപ്പിച്ചതുപോലെ ബൂലോഗ കക്കൂസ് ! കേട്ടിട്ടുണ്ടാവും ആ ബാറിനെക്കുറിച്ച് , അതിന്റെ മുതലാളിയെക്കുറിച്ച് ..... അദ്ദേഹത്തിനെ ഞാന്‍ അവിടെ കൊണ്ടുവരും മോനേ.... പിന്നെ ആരെങ്കിലും അനങുകയോ മിണ്ടുകയോ ചെയ്‌താല്‍ അവന്‍ വിവരമറിയും ..... ഭരണങ്ങാനം എന്താണെന്ന് അറിയും.... ഏതു തോട്ടില്‍ കുളിച്ചിട്ടും പിന്നെ കാര്യമില്ല. കടലില്‍ ചാടുക മാത്രമേയുള്ളൂ രക്ഷ. ബൂലോഗ ഭരണിഭാഷയുടെ പിതാവല്ലേ അദ്ദേഹം, സാക്ഷാല്‍ അച്ചായന്‍! എന്റെ കണ്‍കണ്ട ഫഗവാന്‍...........


ലേഖകന്‍ : ഓഹ്‌! അച്ചായന്‍ ഹരീഷ് ജിയുടെ ഗുരുവോ? ആ ലെവലില്‍ ചിന്തിയ്ക്കാന്‍ പോലും സാധാരണക്കാര്‍ക്ക് പറ്റുമോ?

ഹരീഷ് ജി : ഒരിക്കലുമില്ല. എനിക്കാണെങ്കില്‍ അദ്ദേഹത്തിന്റെ സംസ്കാരം മനസിലാകുന്നത് പോലുമില്ല. കാരണം ഓരോരുത്തര്‍ക്കും അവരവരുടെ നിലവാരമല്ലേ ?അദ്ദേഹത്തിന്റെ മനോഗതങ്ങള്‍ എത്ര ഉയര്‍ന്നതാണ് ! അസഹ്യം! ഞാനൊക്കെ വെറും നിസ്സാരന്‍ !


ഇപ്പോള്‍ ഇത്രയും മതി. എന്റെ ഗുരുവിനെ ഓര്‍ത്തപ്പോള്‍ മനസ്സ് വിങ്ങുന്നു. ഞാന്‍ ഇപ്പോള്‍ വരാം അമ്പാടിയില്‍ ഒന്ന് ധ്യാനിക്കട്ടെ ! ബാക്കി ചോദ്യങ്ങള്‍ വന്നിട്ട് .....

Monday, July 13, 2009

ഭീതിയുടെ നിഴലില്‍ ചെറായി....

ദിവസങ്ങളായി പല ബ്ലോഗുസ്നേഹികളും പേടിച്ചു ബഹളമുണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവര്‍ക്കെല്ലാം വലിയ സ്നേഹം ഉള്ളത് കൊണ്ടാണെന്ന് ! എന്നാല്‍ ഞാന്‍ ഈ ആളുകളുടെയെല്ലാം പോസ്റ്റുകള്‍ പഠിച്ചപ്പോള്‍ എന്റെ ധാരണ തെറ്റാണെന്ന് മനസിലായി.

എല്ലാ കുഴപ്പത്തിനും കാരണം കല്യാണസൌഗന്ധികം എന്ന ബ്ലോഗും അതിന്റെ സെക്രട്ടറി ഹരീഷും ആണെന്നാദ്യം മനസിലാക്കി . ഈ കല്യാണസൌഗന്ധികമാണ് മീറ്റിന്റെ പൂര്‍ണ സുരക്ഷയും ഏറ്റിരിക്കുന്നത്. അതാണ്‌ പ്രശ്നം.

പിന്നീട് മുന്നോട്ടു പോയപ്പോള്‍ , ഭീകരാക്രമണ സാധ്യത, അഴിമതി, ആത്മഹത്യ, ചാവേര്‍, വഞ്ചന, ഒത്തുകളി അങ്ങനെ പലതും കണ്ടെത്തി !

ഒരു മീറ്റിനു ഇത്രക്കും പ്രശ്നമെന്തിനാണെന്ന് അന്വേഷിച്ചപ്പോളാണ് ഞാനും അത് കണ്ടെത്തിയത്!
എല്ലാവര്‍ക്കും പേടിയാണ് !
ഈ ബ്ലോഗിനെയും അതിന്റെ സെക്രട്ടറിയെയും! ഒരാളെ ഇത്രയും പേടിക്കുന്നതെന്തിനാണ് ?

കാരണം ഞാന്‍ പറയാം .... പക്ഷേ 80 വയസ്സിനു താഴെയുള്ളവര്‍ വായിച്ചു പേടിച്ചാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.

ഒരു മാധ്യമ ലേഖകന്‍ എന്ന നിലയില്‍ എനിക്ക് അവരുടെ കല്യാണസൌഗന്ധികം സെന്ററില്‍ പോകാനും സെക്രട്ടറിയുമായി അഭിമുഖം നടത്താനും ഭാഗ്യം ലഭിച്ചു. ഇന്നലെ നടന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി ബൂലോഗത്തിനു മുന്‍പില്‍ വിവരിക്കുന്നതാണ്.

കല്യാണസൌഗന്ധികത്തില്‍നിന്നുള്ള അനുവാദവും അറിയിപ്പുമനുസരിച്ചു വനമധ്യതിലുള്ള പുഴക്കരയില്‍ ഒറ്റയ്ക്ക് നിന്ന എന്റെയടുത്തു അവരുടെ കറുത്ത കുതിര വന്നു നിന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കറുത്ത ശീല കൊണ്ട് കണ്ണുമൂടിക്കെട്ടിയ ഞാന്‍ അതിന്റെ പുറത്തു കയറിയപ്പോള്‍ അത് കുതിച്ചു പായാന്‍ തുടങ്ങി. എവിടെയൊക്കയോ കറങ്ങി ഒടുവില്‍ ഞാന്‍ അവരുടെ താവളത്തിനു മുന്‍പിലെത്തി . തുടര്‍ന്ന് എന്റെ കണ്ണുകളിലെ തുണി അവര്‍ നീക്കി. കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കുള്ളിലൊരു ഗുഹയാണിത്‌ . ഞാന്‍ തല കുമ്പിട്ടു അതിനുള്ളില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ! ആധുനീക സൌകര്യങ്ങളെല്ലാം തികഞ്ഞ ഒരു കേന്ദ്രം. അനേകം ഫോണുകള്‍, എ.സി., വിവിധതരം കസേരകള്‍ , കോണ്‍ഫ്രന്‍സ് സൗകര്യം എന്നിങ്ങനെ പലതും! പുറത്തു നിന്ന് നോക്കിയാല്‍ ചെറുതെങ്കിലും അകത്തു കയറിയാല്‍ അതിവിശാലം!

മുറിയുടെ പലഭാഗങ്ങളിലായി അവരുടെ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു! ഞാനിതെല്ലാം ശ്രധിച്ചുകൊണ്ടിരുന്നപ്പോള്‍ ആ മുറിയുടെ അങ്ങേയറ്റത്ത്‌ ഒരു ചെറിയ പ്രകാശം പതിച്ചു . എനിക്കാദ്യം ആളെ മനസിലായില്ല! ഉടനെ ഒരു ഗംഭീര ശബ്ദം "വെല്‍ക്കം നാട്ടുകാരന്‍ " വിറച്ചുപോയ എനിക്ക് പെട്ടെന്ന് ആളെ മനസിലായി .... ഞാന്‍ മനസ്സില്‍ പറഞ്ഞു " ഹരീഷ് തൊടുപുഴ" ശബ്ദം പുറത്തേക്കു വന്നുപോലുമില്ല. എന്റെ ഇത്രയും കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ ഇതുപോലെ ഭയന്ന ഒരു നിമിഷം ഇതിനു മുന്‍പുണ്ടായിട്ടില്ല! പിന്നീട് അല്‍പ നേരത്തെ നിശ്ശബ്ദത!രക്തം ഉറഞ്ഞു പോകുന്ന മരണത്തിന്റെ മണമുള്ള നിശ്ശബ്ദത! മാധ്യമ പ്രവര്‍ത്തനം എന്ന ജോലി തിരഞ്ഞെടുത്ത നിമിഷത്തെ അന്നാദ്യമായി ഞാന്‍ ശപിച്ചു! അഫ്ഗാനിസ്ഥാനില്‍, ഇറാക്കില്‍, ഗുജറാത്തില്‍, എന്തിനു കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും സമ്മേളനങ്ങള്‍ എന്നിവടെങ്ങളിലെല്ലാം ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും ഗ്രസിചിട്ടില്ലാത്ത ഒരു ആത്മഭയം എനിക്കിവിടെയുണ്ടായി! കുറച്ചു സമയമെടുത്തു എനിക്ക് സമചിത്തത കിട്ടാന്‍ . എന്നിട്ടും എനിക്കാ കണ്ണുകളില്‍ നോക്കാന്‍ ഒരു ഭയം.

എനിക്കപ്പോഴും അദ്ദേഹത്തെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ലായിരുന്നു. ഉടനെ ഒരു സ്പോട്ട് ലൈറ്റ് അദ്ദേഹത്തിന്റെ മുഖത്തേക്ക് അടിപ്പിച്ചു. ഇപ്പോള്‍ എനിക്ക് നന്നായി ആ മുഖം കാണാന്‍ സാധിച്ചു. ഞാന്‍ അമ്പരന്നു പോയി ! അദ്ദേഹത്തിന്റെ ഓര്‍ക്കുട്ടില്‍ കാണുന്ന ഫോട്ടോയുമായി ഒരു സാമ്യവും ഇല്ല. ബൂലോഗത്തെ പറ്റിക്കുന്ന ഓരോ വഴികളെ! കമ്പ്യൂട്ടര്‍ അല്ലെ കമ്പ്യൂട്ടര്‍! ആ ബുദ്ധി സമ്മതിക്കണം! തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ സാകൂതം വീക്ഷിച്ചു ! എന്തൊരു മനുഷ്യന്‍! സന്ധ്യ ആയാല്‍ പിന്നെ ഒരു മനുഷ്യനും തിരിച്ചറിയില്ല. ഏകദേശം ഒരു നാലര അടി പൊക്കമുള്ള ഒരജാനബാഹു! , നൂറ്റന്‍പതു കിലോ തൂക്കം, വിരിഞ്ഞ മാറ് , പിരിച്ചു വെച്ച മീശ,ചുവന്ന തീഗോളം പോലുള്ള കണ്ണുകള്‍, വെളുത്ത മുണ്ട്, കറുത്ത ഷര്‍ട്ട്‌ അങ്ങനെ എന്തെല്ലാം!

അദ്ദേഹത്തിന്റെ ഇരിപ്പ് വളരെ ശാന്തമായിട്ടാണ് . ആ കണ്ണുകളില്‍ ഉറക്കച്ചടവ്. രാപകലില്ലാതെ ബ്ലോഗ്‌ നിയന്ത്രിക്കുന്നത് കൊണ്ടാവാം! ആ വിരല്‍തുമ്പുകളിലല്ലേ ബൂലോഗം ഇപ്പോള്‍ കറങ്ങുന്നത് ! എങ്ങിനെ ക്ഷീണിക്കാതിരിക്കും ?

അദ്ദേഹത്തിന്റെ മുന്‍പില്‍ അദ്ദേഹത്തിന്റെ അത്രയും പൊക്കമുള്ള ഒരു നിലവിളക്കുണ്ട് . മറ്റെല്ലാ അനുയായികള്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണെന്നും അതില്‍നിന്നും എനിക്ക് മനസിലായി. ഇതിനിടയിലും അദ്ദേഹം ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് മാറി മാറി വിളിച്ചു തന്റെ അനുയായികളോട് സംസാരിക്കുന്നുണ്ടായിരുന്നു.

അവസാനം എന്നോട് ഇരിക്കാന്‍ പറഞ്ഞു . ഞാന്‍ അവിടെ കിടന്ന ഒരു കസേരയില്‍ ഇരുന്നു. ഇരുന്നെങ്കിലും എനിക്കിരുപ്പുറച്ചില്ല, കാരണം ബൂലോഗത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഒരു സിംഹമാണ് മുന്‍പില്‍! തറയില്‍ ഇരുന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയാണെങ്കില്‍ എനിക്ക് ആ മുഖത്ത് നോക്കി സംസാരിക്കാമല്ലോ! എങ്കിലും ഞാന്‍ അതിനു ശ്രമിച്ചില്ല. തുടര്‍ന്ന് എന്നോടൊരു ചോദ്യം! എന്താണ് കുടിക്കാന്‍ വേണ്ടത്? നല്ല പരവേശമുണ്ടായിട്ടും ഞാന്‍ ഒന്നും വേണ്ട എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ മനസ് വായിച്ചു, എന്നിട്ട് കൈ ഒന്ന് ഞൊടിച്ചു. അത്ഭുതം ,ഒരു ഫുള്‍ ബോട്ടില്‍ വോഡ്കയും (സ്മിര്‍നോഫ്ഫ്‌ ) ഒരു ഗ്ലാസും! ഒറ്റ വലിക്കു അത് മുഴുവന്‍ കുടിച്ചപ്പോള്‍ എനിക്കൊരല്‍പം ധൈര്യം കിട്ടിയതുപോലെ. ഞാന്‍ ചോദിച്ചു, അല്പം കഴിച്ചു കൂടെ എന്ന് . അതിനു മറുപടി ഒറ്റച്ചിരിയായിരുന്നു. ഹി...ഹി...ഹി..ഹി.. എനിക്കിതൊന്നും പോര നാട്ടുകാരാ... വെറുതെ ഒരു തരിപ്പ് മാത്രമേ കിട്ടൂ ... പിന്നെന്തിനാണ് ഇപ്പോള്‍ സമയം കളയുന്നത്... നീ കഴി, എന്നിട്ട് ചോദ്യങ്ങള് ചോദീര് .... ഞാന്‍ മനസാലെ ആ മഹാനെ നമിച്ചു പോയി. തുടര്‍ന്ന് മനസ്സില്‍ കരുതി വച്ചിരുന്ന ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി.

വിശദമായ ആ ഇന്റര്‍വ്യൂ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കാം........

ജനകീയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി!

ഒടുവില്‍ സി.സിയും കഴിഞ്ഞു വി.എസും കഴിഞ്ഞു ..

ഇപ്പോള്‍ എന്ത് സംഭവിച്ചു ! പാര്‍ട്ടി പറഞ്ഞു " ജനമല്ല പാര്‍ട്ടിയാണ് വലുത് "
ഇത് തന്നെ നേരത്തെ നമ്മള്‍ കണ്ടിരുന്നു റഷ്യയിലും, പോളണ്ടിലും മറ്റു പല രാജ്യങ്ങളിലും!
എന്നാല്‍ കാലം കടന്നു പോയി, ഇപ്പോള്‍ അവിടെയെല്ലാം ജനങ്ങളുണ്ട്‌ .... പാര്‍ട്ടിയില്ല!

ഒന്ന് മനസിലാക്കാം ... കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാറിക്കഴിഞ്ഞു.
പാര്‍ട്ടിക്ക് ഇന്ന് പല പുണ്യവാളന്മാരും കാലഹരണപ്പെട്ടതായിരിക്കുന്നു!

ഒരിക്കല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണത്തെക്കുറിച്ച് സഖാവ് നായനാര്‍ പറഞ്ഞു
" ജനം വോട്ട് ചെയ്യാത്തത് കൊണ്ട് തോറ്റു "
ഇപ്പോള്‍ തോമസ്‌ ഐസക് പറഞ്ഞു
" ബൂര്‍ഷ്വാ പാര്‍ട്ടികളിലെ അലവലാതിത്തരം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ജനം സഹിക്കുകേല!"

ശരിയല്ലേ ?... നമ്മുടെ രാജ്യത്തെ മറ്റു പാര്‍ട്ടികള്‍ക്കുള്ള ഇമേജ് ആണോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളത്?

അന്ന് നൃപന്‍ ചക്രവര്‍ത്തി, പിന്നെ സോമനാഥ് ചാറ്റര്‍ജി, ഇന്ന് വി.എസ്!

മര്യദക്കാണെങ്കില്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് പാര്‍ട്ടിയിലെടുത്തു മരിപ്പിക്കാം! അല്ലെങ്കില്‍ വിപ്ലവ സ്വര്‍ഗം പോലും കിട്ടൂല്ല ... 85 വര്‍ഷത്തെ വിപ്ലവ ജീവിതം വെറുതെയാക്കണോ?

പാര്‍ട്ടി ഒന്ന് മനസിലാക്കിയിരുന്നാല്‍ നന്നായിരുന്നു :
ഇവര്‍ ചെയ്ത തെറ്റെന്താണ് ? ഏകാധിപത്യം സമ്മതിച്ചു കൊടുത്തില്ല എന്നുള്ളതോ? അപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും തമ്മിലുള്ള വിത്യാസം എന്താണ് ?
ജനമനസ്സുകളെ തിരിച്ചറിയുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാലം കഴിഞ്ഞോ? അതോ മര്‍ക്കട മുഷ്ടികൊണ്ട് ജനഹിതത്തെ നേരിടാം എന്ന മൂഡസ്വര്‍ഗത്തിലാണോ പാര്‍ട്ടി ഇപ്പോഴും? എങ്കില്‍ ചരിത്രം വീണ്ടും പഠിക്കണം എന്നൊരപേക്ഷ!


ഒരിക്കല്‍ ഒരു ധീര വിപ്ലവ സഖാവ് പറഞ്ഞു " കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് ഇന്ന് പാര്‍ട്ടി മുന്‍പോട്ടു പോകില്ല" ശരിയാണ് സഖാവേ...തികച്ചും ശരിയാണ് ... " കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് ഇന്നത്തെ പാര്‍ട്ടി മുന്‍പോട്ടു പോകില്ല" ! പകരം ചാനലും, പത്രവും, അമ്യുസ്‌മെന്റ് പാര്‍ക്കും, സ്റ്റാര്‍ ഹോട്ടെലും, മെഡിക്കല്‍ കോളേജും ഒക്കെയായി ജനങ്ങളുടെ പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥാനം എവിടെയാണ്? വന്‍ അഴിമതി പാര്‍ട്ടിക്ക് പോലും ഇല്ലാത്ത നേട്ടങ്ങളല്ലേ പാവങ്ങളുടെ പാര്‍ട്ടിക്കുള്ളത് ! കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളത് പോലെ ഭൂസ്വത്ത് മറ്റാര്‍ക്കെങ്കിലുമുണ്ടോ ?

ഇവര്‍ക്ക്‌ എന്നെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ, കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് വളര്‍ന്നതും ജനമനസ്സുകളില്‍ ജീവിച്ചതുമായ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്ന്!

ഞങ്ങള്‍ക്ക് ഈ പാര്‍ട്ടി ഒരു പാര്‍ട്ടിയല്ല മറിച്ച് ഒരു വികാരമാണ് ....
സ്നേഹിച്ചാല്‍ ജീവന്‍ നല്‍കും, വെറുത്താല്‍ ജീവനെടുക്കും!
ഇതിനിടയില്‍ വിപ്ലവത്തിന് ഒരു ഒത്തുതീര്‍പ്പില്ല സഖാവേ !
കോര്‍പറേറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അത് മനസിലാകില്ല. ബംഗാളിലും കേരളത്തിലും ഇരിപ്പായാല്‍ പിന്നെ എവിടെക്കിട്ടും എന്നോര്‍ത്താണ് പോലും സ്വപ്നം കാണുന്നത് ?

ഇനി വി.എസിന് ഒന്ന് ചെയ്യാനുണ്ട് :
മാര്‍ക്സിസ്റ്റ്‌ ആശയങ്ങളുള്ള എല്ലാവരുമായി ഒത്തു ചേര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പട നയിക്കുക! ഗൌരിയമ്മ, എം.വി.രാഖവന്‍, സി.പി.ഐ , എം.ആര്‍ മുരളി മറ്റു ചെറു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എന്നിവര്‍ ഒത്തുചേര്‍ന്നാല്‍ ഇന്നത്തെ സി.പി.ഐ.എം എന്ന പാര്‍ട്ടിയെ ചരിത്ര പുസ്തകങ്ങളില്‍ പഠിക്കേണ്ടിവരും! തീര്‍ച്ച! എന്നാല്‍ അധികാരക്കൊതി മൂത്ത എത്ര നേതാക്കള്‍ ഇതിനി തയ്യാറാകും എന്ന് കണ്ടറിയണം!


" ബൂര്‍ഷ്വാ പാര്‍ട്ടികളിലെ അലവലാതിത്തരം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ജനം സഹിക്കുകേല!" അതെങ്കിലും ഒന്ന് കേള്‍ക്കൂ സഖാക്കളേ ...........

ഒരു പഞ്ചതന്ത്രം കഥ :

ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര്‍ കൂടിയാലോചിച്ചു.
മഹാബുദ്ധിമാനായ ഒരു കുരങ്ങന്‍ ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
അവരുടനെ അത് നടപ്പിലാക്കി.
വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
സഹികെട്ട കുരങ്ങന്മാ‍ര്‍ സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.

എം.എന്‍ വിജയന്‍ പറഞ്ഞു :

"ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാ‍ഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"


ലാല്‍‌സലാം സഖാവേ............


രക്തസാക്ഷികള്‍ സിന്ദാബാദ്‌ , കമ്മ്യൂണിസം സിന്ദാബാദ്‌, സഖാവ്‌ വി.എസ് സിന്ദാബാദ്!