Monday, April 12, 2010

ഞാറയ്‌ക്കല്‍ പ്രശ്‌നം

ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ഞാനെന്തു പറയാന്‍ ?


കത്തോലിക്കര്‍ക്കാകെ അപമാനം വരുത്തിയ ഞാറയ്‌ക്കല്‍ പ്രശ്‌നം

വൈദിക പ്രമാണിമാരടങ്ങിയ ഒരുസംഘമാളുകള്‍ ഞാറക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകടന്നു കന്യാസ്‌ത്രീകളെ കൈയേറ്റം ചെയ്യുകയും അവരുടെ കൈയേറ്റത്തില്‍ പരുക്കേറ്റ ഒരു കന്യാസ്‌ത്രീയേയും കോണ്‍വെന്റിനോടനുബന്ധിച്ചുള്ള വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ ഒരു വൃദ്ധയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കൊച്ചി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാകാന്‍ ഒരു മെത്രാനും മൂന്നു വൈദികര്‍ക്കും സമന്‍സ്‌ പുറപ്പെടുവിച്ച സംഭവം കേരളത്തിലെ നീതിബോധമുള്ള കത്തോലിക്കര്‍ക്കു മുഴുവന്‍ അപമാനമുണ്ടാക്കിയിരിക്കുകയാണ്‌.

മര്‍ദനമേറ്റ കന്യാസ്‌ത്രീയായ സിസ്‌റ്റര്‍ റെയ്‌സി റോസ്‌ നല്‍കിയ അന്യായത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യത്തിന്റെ അറിവോടും പ്രേരണയോടെയുമാണു കോണ്‍വെന്റില്‍ അതിക്രമങ്ങള്‍ നടന്നതെന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്‌ഥാനത്തിലാണു സഹായമെത്രാനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്‌. അക്രമികളോടൊപ്പമുണ്ടായിരുന്ന മൂന്നു വൈദികരും അവരുടെ സഹായികളുമാണു പന്ത്രണ്ടു പ്രതികളിലെ മറ്റുള്ളവര്‍.

വിദ്യാഭ്യാസ മേഖലയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ സംഭവവികാസങ്ങള്‍ ഇത്രയും വഷളായ സ്‌ഥിതിയിലെത്തുന്നതില്‍ ഒരുവിധത്തില്‍ ഉത്തരവാദികള്‍ കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നതിനു സംശയമില്ല. വൈദികരുടെ ഒരു സംഘവും കേരളത്തിനകത്തും പുറത്തുമുള്ള കന്യാസ്‌ത്രീകളടക്കമുള്ള ഒരു ദേശീയ സമിതിയും ഞാറക്കല്‍ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയുണ്ടായി. കന്യാസ്‌ത്രീ സമൂഹത്തോടു നീതി പുലര്‍ത്തിക്കൊണ്ടു ഞാറക്കല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നു മെത്രാന്‍ സമിതിയോടു വൈദിക അന്വേഷണസംഘം അഭ്യര്‍ഥിച്ചിരുന്നതാണ്‌. പക്ഷേ, അടുത്തകാലത്തായി സഭാ മേലദ്ധ്യക്ഷന്മാര്‍ അനുരഞ്‌ജനത്തിന്റെ പാത ഉപേക്ഷിച്ചു സംഘര്‍ഷത്തിന്റെ പാതയാണു സ്വീകരിച്ചിരിക്കുന്നതെന്നതുകൊണ്ട്‌ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അന്തിമമായി തങ്ങളുടെ അധികാരശക്‌തിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങിക്കൊള്ളുമെന്ന തെറ്റായ കണക്കുകൂട്ടലാണു സഭാ പിതാക്കള്‍ക്കുണ്ടായത്‌.

ഞാറക്കലില്‍ സി.എം.സി. എന്നു പേരുള്ള കര്‍മലീത്ത സന്യാസിനി സഭയുടെ വകയായി 1945-ല്‍ തുടങ്ങിയ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലിയാണ്‌ ഇടവക വികാരിയും സന്യാസിനി സമൂഹവും തമ്മില്‍ തര്‍ക്കമുണ്ടായത്‌. വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ നടത്തിയ ചില തിരിമറികളുടെ അടിസ്‌ഥാനത്തില്‍ ഈ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശം ഞാറക്കല്‍ സിറിയന്‍ പള്ളി വികാരി തട്ടിയെടുത്തു. ഇതിനെതിരായി കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്‌ടര്‍ ഈ പരാതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷം ഹൈസ്‌ക്കൂളിന്റേയും അനുബന്ധ വസ്‌തുക്കളുടേയും ഉടമസ്‌ഥാവകാശം സി.എം.സി. സമൂഹത്തിന്റെ മദര്‍ സുപ്പീരിയറില്‍ പുനഃസ്‌ഥാപിച്ചുകൊണ്ടും മദര്‍ സുപ്പീരിയറിനെ സ്‌കൂള്‍ മാനേജരായി അംഗീകരിച്ചുകൊണ്ടും സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2008 സെപ്‌റ്റംബറില്‍ പുറപ്പെടുവിച്ച ആ ഉത്തരവില്‍ രേഖകളില്‍ തിരിമറി നടത്തിയും വ്യാജരേഖകള്‍ സൃഷ്‌ടിച്ചും അധാര്‍മിക മാര്‍ഗങ്ങളിലൂടെയാണു സ്‌കൂള്‍ ഉടമസ്‌ഥത 1971-ല്‍ അതീവ രഹസ്യമായി പള്ളി വികാരിയിലേക്കു മാറ്റിയതെന്നു വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌.

നിയമക്കോടതികളും സര്‍ക്കാരും സന്യാസിനി സമൂഹത്തിന്റെ അവകാശം ശരിവച്ചതിനെത്തുടര്‍ന്നു നിയമപരമായി സ്‌കൂളിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ട പള്ളി വികാരിയും അതിരൂപതയും മുഷ്‌ക്കിന്റേയും അധികാര ധാര്‍ഷ്‌ട്യത്തിന്റേയും ഗുണ്ടായിസത്തിന്റേയും അടിസ്‌ഥാനത്തില്‍ കന്യാസ്‌ത്രീകളില്‍ നിന്ന്‌ ആ ഉടമസ്‌ഥാവകാശം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളാണു ഞാറക്കല്‍ പ്രശ്‌നം സഭയ്‌ക്കാകമാനം അപമാനമുണ്ടാക്കുംവിധം വഷളാക്കിയതെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

മനുഷ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളായ വൈദികരാണു ഞാറക്കല്‍ പ്രശ്‌നത്തേക്കുറിച്ച്‌ അന്വേഷണം നടത്തിയത്‌. ഫാ. ജോര്‍ജ്‌ പുലിക്കുത്തിയില്‍ (ജനനീതി, തൃശൂര്‍), ഫാ. സെബാസ്‌റ്റ്യന്‍ കെ. ജോസ്‌ (ബോധി, പാലാ), ഫാ. ആന്റണി തെക്കിനിയത്ത്‌ (കാല്‍വരി, തൃശൂര്‍), ഫാ. ജോണ്‍ കവലക്കാട്‌, ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങള്‍.

രണ്ടാമത്തെ അന്വേഷണസംഘം ദേശീയതലത്തില്‍ സന്യാസിനികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ റിലീജിയസ്‌ ഇന്ത്യ എന്ന സംഘടനയുടെ വനിതാവിഭാഗം ദേശീയപ്രസിഡന്റ്‌ സിസ്‌റ്റര്‍ ഇന്നാമ്മ ചെറുവ, കാത്തലിക്ക്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ ഫാ. ജോണ്‍ വള്ളമറ്റം, കന്യാസ്‌ത്രീകളായ അഭിഭാഷകമാര്‍ സിസ്‌റ്റര്‍ മോളി അലക്‌സ്, സിസ്‌റ്റര്‍ മേരി നാല്‌പതാംകുളം എന്നിവരടങ്ങിയതുമായിരുന്നു.

സമീപകാലത്തായി കത്തോലിക്കാ സഭാനേതൃത്വത്തിന്‌ പണത്തോടുണ്ടായ ആര്‍ത്തിയാണ്‌ ഈ സംഭവവികാസങ്ങള്‍ക്കെല്ലാം കാരണം. കന്യാസ്‌ത്രീകളില്‍നിന്ന്‌ സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം കൈവശപ്പെടുത്തിയതിനുശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടയില്‍ നടത്തിയ അധ്യാപക നിയമനത്തിലൂടെ കുറഞ്ഞത്‌ എണ്‍പത്തിയഞ്ചുലക്ഷം രൂപയെങ്കിലും പള്ളി വികാരിയും സഭാ നേതാക്കളും കൈക്കലാക്കിയിട്ടുണ്ടെന്നാണ്‌ സ്‌കൂള്‍ ഭരണം വീണ്ടും ഏറ്റെടുത്ത കന്യാസ്‌ത്രീകള്‍ പരസ്യമായി ആരോപിച്ചിരിക്കുന്നത്‌. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ കോഴപ്പണം വാങ്ങാന്‍ കഴിയുകയില്ലെന്നതുകൊണ്ട്‌ കന്യാസ്‌ത്രീകളെ അധ്യാപകരാക്കുകയില്ലെന്ന നയമാണ്‌ സഭാനേതൃത്വം സ്വീകരിച്ചത്‌. ഒരുകാലത്ത്‌ 30 കന്യാസ്‌ത്രീകള്‍വരെ പഠിപ്പിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ഇപ്പോള്‍ ആറു കന്യാസ്‌ത്രീകള്‍ മാത്രമാണ്‌ അധ്യാപകര്‍. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍പറ്റില്ലല്ലോ?

സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം പള്ളിക്കും ഇടവകയ്‌ക്കും ലഭിച്ചാല്‍ ഏതു കോഴപ്പണവും അക്കൗണ്ടില്‍പ്പെടുത്താന്‍ കഴിയുമെന്നാണ്‌ ഈ കന്യാസ്‌ത്രീകള്‍ പറയുന്നത്‌. നേര്‍ച്ചപ്പെട്ടിയില്‍ വീണ സംഭാവനയാണ്‌ ഈ ലക്ഷങ്ങള്‍ എന്ന്‌ പള്ളി വികാരിക്കു കണക്കില്‍ കൊള്ളിക്കാം. വിദ്യാഭ്യാസരംഗത്ത്‌ കേരളത്തിലെ കത്തോലിക്കാ സഭ കഴിഞ്ഞ ഇരുനൂറു വര്‍ഷക്കാലത്തിനിടയ്‌ക്ക് നടത്തിയ നിസ്‌തുലവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ ദേശീയതലത്തില്‍പ്പോലും പ്രശംസപിടിച്ചുപറ്റിയ കാര്യമാണ്‌. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്ത്‌ സഭ നടത്തുന്ന ഹീനമായ കച്ചവടം സഭാ നേതൃത്വത്തെ കേരളീയരുടെ മുന്നില്‍ അപഹാസ്യപാത്രമാക്കി. ഇതു കണ്ടു സഹിക്കാതെയാവണം സഭാപിതാവായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ വിദ്യാഭ്യാസരംഗത്തെ നിയമനക്കോഴയും വിദ്യാര്‍ഥികളുടെ പ്രവേശകാര്യത്തില്‍ നടത്തുന്ന നീതിക്കുനിരക്കാത്ത പണപ്പിരിവും അവസാനിപ്പിക്കണമെന്ന്‌ ഒരു ഇടയലേഖനത്തിലൂടെ നിര്‍ദേശിച്ചത്‌. ആ ഇടയലേഖനത്തിന്‌ അത്‌ അച്ചടിച്ച കടലാസിന്റെ വിലപോലുമുണ്ടായിട്ടില്ല. വിദ്യാഭ്യാസ കച്ചവടം അനുസ്യൂതം തുടരുകയാണ്‌.

ഈ കച്ചവട മനോഭാവത്തിന്റെ ഇരകളാണ്‌ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റിലെ കന്യാസ്‌ത്രീകള്‍. സഭാ നേതൃത്വത്തിന്റെ നിലപാടും ആ നേതൃത്വത്തിന്‌ സന്യാസിനീ സമൂഹം പൂര്‍ണമായും കീഴടങ്ങണമെന്നും അവരുടെ അനുസരണക്കേട്‌ കൊടും പാപമാണെന്നുമാണ്‌. ഈവകകാര്യങ്ങളില്‍ എന്തുകൊണ്ടാണ്‌ സഭാനേതൃത്വം അനുരഞ്‌ജനത്തിന്റെ വഴി തേടാത്തത്‌?

സമീപകാലത്ത്‌ ലോകത്തിലെ എല്ലാ മതങ്ങളിലേയും പണ്ഡിതന്മാര്‍ ലോകം കേട്ട എറ്റവും വലിയ പ്രാര്‍ഥനയേതാണെന്നു തീരുമാനിക്കാന്‍ പാരീസില്‍ യോഗം ചേര്‍ന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം ഏകകണ്‌ഠമായി തീരുമാനിച്ചത്‌ കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുമ്പോള്‍ തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി ക്രിസ്‌തു നടത്തിയ പ്രാര്‍ഥനയാണ്‌ ഏറ്റവും ധന്യമായതെന്നാണ്‌. ''പിതാവേ ഇവരോടു ക്ഷമിക്കേണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല; എന്ന പ്രാര്‍ഥന. മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ആ ൈക്രസ്‌തവ സമീപനം ഇപ്പോള്‍തന്നെ സഭാനേതൃത്വം നിരാകരിച്ചിരിക്കുന്നു. മറിച്ച്‌ കവര്‍ച്ച ചെയ്യുക അമര്‍ച്ച ചെയ്യുക തുടങ്ങിയവയാണ്‌ സഭാ നേതൃത്വത്തിന്റെ സിദ്ധാന്തങ്ങള്‍.

ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ്‌ ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത്‌ തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ്‌ വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കന്യാസ്‌ത്രീകളെ ആരെങ്കിലും അലോസരപ്പെടുത്തിയാല്‍ അതിനെതിരേ പ്രതിഷേധറാലി നടത്താന്‍ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്ന കേരളത്തിലെ മെത്രാന്‍ സമിതി ഇനിയെന്തു ചെയ്യും? കേരളത്തില്‍ വൈദികരുടെ സംഘംതന്നെ കന്യാസ്‌ത്രീകളെ മര്‍ദിക്കുന്നതിന്റെനേരെ മൗനമവലംബിക്കുന്ന മെത്രാന്‍ സമിതിക്ക്‌ ഇനി അന്യസംസ്‌ഥാനത്തെ കന്യാസ്‌ത്രീകളുടെ നേരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ എന്താണ്‌ ധാര്‍മികമായ അര്‍ഹത.

ഇതിനേക്കാള്‍ ദുഃഖകരമല്ലേ കഴിഞ്ഞ ദുഃഖവെള്ളിയാഴ്‌ച പിറവത്തിനടുത്ത്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ രണ്ടു വിഭാഗം ൈക്രസ്‌തവ സഭാംഗങ്ങള്‍ തമ്മിലുണ്ടായ കൈയേറ്റവും തുടര്‍ന്നു പള്ളിക്കുള്ളില്‍ നടന്ന പോലീസ്‌ ലാത്തിച്ചാര്‍ജും. ദുഃഖവെള്ളിയാഴ്‌ച കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുന്ന യേശുക്രിസ്‌തുവിനോടു പ്രാര്‍ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയാണത്രേ രണ്ടു വിഭാഗങ്ങള്‍ പള്ളിക്കകത്ത്‌ തമ്മില്‍ തല്ലിയത്‌. അന്തിമമായി ആ കൈയേറ്റത്തിനു പിന്നിലുള്ളതും അധികാരത്തിനും പണത്തിനുമായുള്ള ആര്‍ത്തിയാണ്‌. ഒരു സമാധാനമുണ്ട്‌. വിശ്വാസികള്‍ തമ്മില്‍ ദുഃഖവെള്ളിയാഴ്‌ച തമ്മില്‍ തല്ലി തലകീറാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ആ കുരിശില്‍നിന്നിറങ്ങി യേശുക്രിസ്‌തു ഓടി രക്ഷപ്പെട്ടിരിക്കും തീര്‍ച്ച. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നീതിബോധമുള്ള ൈക്രസ്‌തവര്‍ക്ക്‌ തലയില്‍ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങാനാവാത്ത കാലഘട്ടത്തിലേക്കാണോ കേരളം നീങ്ങുന്നത്‌.

6 comments:

Anoni Malayali said...

ഇതു കൂടി കണ്ടുകൊള്ളൂ

Manoj മനോജ് said...

"ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ്‌ ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത്‌ തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ്‌ വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌."

ദൈവമുണ്ടെന്നും അവനെ പേടിക്കണമെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന പുരോഹിതര്‍ തന്നെ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്ത് “സുഖമായി” കഴിയുമ്പോള്‍ വിശ്വാസികള്‍ ആരെ വിശ്വസിക്കണം?

പുരോഹിത പീഡനം പുറത്ത് വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ വിശ്വാസിയായ ഒരു സ്ത്രീ പറഞ്ഞ പോലെ “ഞാന്‍ കുമ്പസരിക്കുന്ന പുരോഹിതന്‍ എന്നേക്കാള്‍ പാപം ചെയ്തവനല്ല എന്ന് എങ്ങിനെ ഉറപ്പിക്കാനാകും”

Unknown said...

പണം എങ്ങനെ ദുഷിപ്പിക്കുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന ലേഖനം.

കന്യാസ്ത്രീകളെ സഹായിച്ച അഡ്വക്കറ്റ്‌ കൂടിയായ മറ്റൊരു കന്യാസ്ത്രീ ബസില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനു കാരണം വികാരിയച്ചന്റെ ശാപമാണെന്ന് പറഞ്ഞ നാട്ടുകാരുമുണ്ടായിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയ അതേ അച്ചന്റെ!!കന്യാസ്ത്രീ ബസില്‍ നിന്നും വീണതിനെപ്പറ്റിയും അന്ന്‍ സംശയങ്ങളുയര്‍ന്നിരുന്നു, പക്ഷേ അവയെല്ലാം സംശയങ്ങളായി ഒടുങ്ങി.

ഷൈജൻ കാക്കര said...

മംഗളം പത്രത്തിൽ കെ എം റോയിയുടെ ലേഖനം എന്ന്‌ വ്യക്തമായി എഴുതുക. ലേഖകന്‌ കാക്കരയുടെ അഭിനന്ദനങ്ങൾ...

ഓറിസയിൽ കന്യാസ്ത്രി അക്രമിക്കപ്പെട്ടാൽ കേരളത്തിൽ പ്രതിഷേധം നടത്തും. കാരണം വളരെ ലളിതം, പരിഹാരം ചെയേണ്ടത്‌ നമ്മുടെ അധികാരപരിധിക്ക്‌ പുറത്തുള്ളവർ, മാത്രമല്ല ആ പേരിൽ ഇവിടത്തെ കൃസ്ത്യാനികളെ കൂട്ടമായി നിറുത്തുകയും ആവാം. പക്ഷെ ഞാറക്കൽ ആയാലും സിസ്റ്റർ അഭയ ആയാലും ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ....

ഒരു ഇടവകയും ഒരു സന്യാസിനി സമൂഹമായുള്ള ഒരു വിദ്യാലയത്തിന്റെ ഉടമസ്ഥതർക്കം രമ്യമായി പരിഹരിച്ചിട്ട്‌ പോരെ വിശുദ്ധ കുർബാന അർപ്പിക്കാൻ!!!

Manoraj said...

“ഒരു സമാധാനമുണ്ട്‌. വിശ്വാസികള്‍ തമ്മില്‍ ദുഃഖവെള്ളിയാഴ്‌ച തമ്മില്‍ തല്ലി തലകീറാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ആ കുരിശില്‍നിന്നിറങ്ങി യേശുക്രിസ്‌തു ഓടി രക്ഷപ്പെട്ടിരിക്കും തീര്‍ച്ച. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നീതിബോധമുള്ള ൈക്രസ്‌തവര്‍ക്ക്‌ തലയില്‍ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങാനാവാത്ത കാലഘട്ടത്തിലേക്കാണോ കേരളം നീങ്ങുന്നത്‌.“

വിശ്വാസങ്ങൾ അവനവന്റെ കൈയിൽ നിന്നും ഒരു കൂട്ടം മത മേലധ്യക്ഷന്മാരിലേക്ക് പോകുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും.. മതം അത് ഏതായാലും അവസ്ഥ ഇതൊക്കെ തന്നെ..

വിഷുദിനാശംസകളോടെ,

Jijo said...

എന്റെ വളരെ വേണ്ടപ്പെട്ടവർ ഈ സന്യാസിനീ സമൂഹങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ നടക്കുന്ന ഈ യുദ്ധം കണ്ടിട്ട് എനിക്ക് ചിരിയാണ്‌ വരുന്നത്. ഈ പുരോഹിതന്മാരെ ഇങ്ങനെ വഷളാക്കുന്നത് ഈ കന്യാസ്ത്രീകൾ തന്നെയാണ്‌. കന്യാസ്ത്രീകൾ കാണിക്കുന്ന രാജഭക്തിയാണ്‌ മറ്റുള്ള അല്മായ കഴുതകൾ ചുമലിലേറ്റുന്നത്. അധികാര ഭ്രാന്ത് മൂത്ത പുരോഹിത പുരുഷ കേസരികൾ കന്യാസ്ത്രീകളെ തങ്ങളുടെ ദാസികളാക്കി മാറ്റുന്നു. ലൈംഗിക ചൂഷണം കുറച്ചൊക്കെ ഉണ്ടായിരിക്കുമെങ്കിലും അതിനേക്കാളേറെ വലിയ ചൂഷണങ്ങൾ നടക്കുന്നുണ്ട്. ഞാറയ്ക്കൽ അതിന്റെ ഒരു ക്ലാസ്സിക്കൽ ഉദാഹരണമാണ്‌.

സ്കൂളുകളും ആശുപത്രികളും നടത്തിക്കൊണ്ട് പോകാൻ കന്യാസ്ത്രീകൾ വേണ്ടിയിരുന്നു. അന്നൊക്കെ പണം അങ്ങോട്ട് ചിലവാവുകയായിരുന്നു പതിവ്. പിന്നെ പിന്നെ ഈവക സ്ഥാപനങ്ങൾ പണത്തിന്റെയും അധികാരത്തിന്റേയും കേന്ദ്രങ്ങളായി. അപ്പോൾ അതിന്റെ ഉടമസ്ഥവകാശത്തിനെ ചൊല്ലി തർക്കങ്ങൾ പതിവായി. കന്യാസ്ത്രീകളാണെങ്കിൽ പൊതു ജനങ്ങളിൽ നിന്നും അകലുകയും ചെയ്തു. പുരോഹിതന്മാരുടെ കുത്സിതബുദ്ധിക്കു മുൻ‍പിൽ കന്യാസ്ത്രീകൾക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും.

നാടുകാരൻ പറയാൻ വിട്ടു പോയ കുറച്ച് ഭാഗങ്ങളുണ്ട് ഞാറയ്ക്കൽ കഥയിൽ. കഴിഞ്ഞ കൊല്ലം സ്കൂൾ പള്ളിയ്ക്ക് വിട്ടു കൊടുക്കാൻ സി എം സി സഭ തീരുമാനമെടുത്തിരുന്നു. ഞാറയ്ക്കൽ മഠത്തിലെ അന്തേവാസികൾ മിക്കവരും ഈ തീരുമാനത്തെ എതിർത്തു. അവരെ പുറത്താക്കിയതായി സഭ പറയുകയും ചെയ്തു. പക്ഷേ അവർ മഠം വിട്ട് പോയില്ല. നേതൃത്വം (മനസ്സില്ലാ മനസ്സോടെ) തള്ളിപ്പറഞ്ഞിട്ടും അവർ തങ്ങൾക്ക് ശരിയെന്ന് തോന്നിയത് ചെയ്തു. അവരുടെ ആത്മവിശ്വാസം തകർക്കാൻ പറ്റുന്നതൊക്കെ അച്ചന്മാരും ഇടവകക്കാരും കൂടി ചെയ്തു. (ഇതിൽ ഇടവകക്കാരുടെ നിലപാട് എന്താണെന്നറിയാൻ ആഗ്രഹമുണ്ട്, ആരെങ്കിലും തദ്ദേശവാസികൾ വായിക്കുന്നുണ്ടെങ്കിൽ അറിയിക്കുമല്ലോ). അതിൽ പുരുഷ കേസരികൾ വിജയിച്ചില്ല എന്ന് വേണം ഇപ്പോഴത്തെ കൂട്ട ആക്രമണ വാർത്ത വായിക്കുമ്പോൾ മനസ്സിലാക്കാൻ.

രണ്ടെണ്ണം കിട്ടിയാലെന്താ, ളോഹയ്ക്കുള്ളിലെ ചിലരുടെ യഥാർത്ഥ നിറം എല്ലാവർക്കും മനസ്സിലായല്ലോ. ആ കന്യാസ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ!